അദ്ധ്യായം 31-40

 ഭാഗം :-31.


''എന്താ കുഞ്ച്വോ നിനക്ക് പറയാനുള്ളത്''കൃഷ്ണന്‍ കുട്ടിയുടെ ചോദ്യത്തില്‍ ആകാംക്ഷയുണ്ട്.


''അതൊക്കീണ്ട്. നീ എന്‍റെ കൂടെവാ. നമ്മള് പറയുണത് മറ്റുള്ളോര് കേള്‍ക്കണ്ടാ ''. കൃഷ്ണന്‍ കുട്ടിയേയുംകൂട്ടി റോഡിലൂടെ നടന്നു.


''ഇനി പറ. എന്താ സംഗതി''അവന്‍  ധൃതികൂട്ടി.


''നിന്‍റെ ചെക്കന്‍ എന്നെ കാണാന്‍ വന്നിരുന്നു''.


''ആരാ മൂത്തോനോ ചെറ്യോനോ. രണ്ടാളും എന്‍റടുത്ത് നിന്നെ കണ്ട കാര്യം പറഞ്ഞില്ലല്ലോ''.


''അവര് രണ്ടാള്വോല്ല. എടേലുള്ളോനില്ലേ ശിവന്‍. അവനാ വന്നത്''.


''അവനോ. അവനെന്തിനാ വന്നത്''.


''അവന്‍റെ സ്ഥിതി കൊറെ കഷ്ടാണ്. ഇരിക്ക്യാന്‍ വീടില്ല. പെണ്‍കുട്ട്യേള് മുതിര്‍ന്ന് വരുണൂ. ഈ അവസ്ഥേല് ആ കുട്ട്യേളെ കെട്ടിച്ച് വിടാന്‍ പറ്റ്വോ''.


''അവന്‍ ഭാര്യവീട്ടില് കഴിയ്യേല്ലേ. ഇപ്പെന്താ പ്രശ്നം''.


''വീട്ടില് കഴിയാന്‍ പറ്റാണ്ടെ വന്നപ്പൊ ഭാര്യടെ വീട്ടിലിക്ക് പോയതല്ലേ. അത് അല്ലാന്ന് പറയാന്‍ പറ്റ്വോ''.


''അത് സത്യാണ്. അവന്‍ കൊറെ സഹിച്ചുനോക്കി. പറ്റാണ്ടായപ്പൊ പോയതാണ്''. ''കൃഷ്ണന്‍കുട്ടി ശിവനെക്കുറിച്ച് കുറ്റം പറയുമെന്നാണ് കരുതിയത്. അതുണ്ടായില്ല എന്നുമാത്രമല്ല അവന്‍റെ ഭാഗത്ത് ഒരുതെറ്റും ഇല്ല എന്ന മട്ടില്‍ പറയുകയും ചെയ്തു. ഇനി സംഗതി എളുപ്പമാണ്.


''കാര്യം എന്തോ ആവട്ടെ. നിനക്കവനെ ഇങ്ങനെ കൈക്കില കൂടാതെ വലിച്ചെറിയാന്‍ പറ്റ്വോ. അവനും നിന്‍റെ മകനല്ലേ''.


''ഞാനെന്താ വേണ്ടത്. നീയെന്നെ പറ''.


''നീ അവനെ സഹായിക്കണം. അതാ വേണ്ടത്''.


''സത്യം പറയാലോ കുഞ്ച്വോ. എനിക്കവനെ സഹായിക്കണംന്നുണ്ട്. പക്ഷെ ഞാന്‍ വിചാരിച്ചാലത് നടക്കില്ല''.


''അതെന്താ അങ്ങനെ''.


''പറയാന്‍ നാണക്കേടുണ്ട്. കാര്യം എന്‍റെ വീടൊക്കെ ആണെങ്കിലും എനിക്കവിടെ ഒരുവെലീല്ല. വയസ്സായി. പണ്യെടുക്കാന്‍ വയ്യ. മക്കള് കൊണ്ടുവന്ന് തരുണത് കഴിച്ച് കഴിയുമ്പൊ അവര് പറയുണതൊക്കെ കേള്‍ക്കണ്ടേ. എന്തിനാ വല്യേ ആള്‍ക്കാരെ മാത്രം പറയുണ്.  ചെറ്യേ പിള്ളരുക്ക് വരെ ഒരു പേടീല്ല. ഞാന്‍ പറയുണത് ആരും കേള്‍ക്കില്ല.   ഈ അവസ്ഥേല് ഞാനെന്താ ചെയ്യാ''.


''അപ്പൊ നിന്‍റെ കെട്ട്യോളോ''.


''അവള് നല്ല മൊതലാണ്. കാശുള്ള മക്കളടെ ഭാഗത്താണ് അവള്''.


''നിന്‍റെ സ്വത്തില് മൂന്ന് മക്കള്‍ക്കും ഒരേപോലെ അവകാശൂണ്ട്. ന്യായം പറഞ്ഞാല്‍ മൂന്നിലൊന്ന് സ്വത്ത് അവന് കൊടുക്കണം''.


''അതും പറഞ്ഞുംകൊണ്ട് കേറിച്ചെന്നാല്‍ മതി. അവര് രണ്ടാളുംകൂടി അവനെ തല്ലിക്കൊല്ലും''.


''അതൊക്കെ വെറും തോന്നലാണ്. കേസ്സിന് പോയാല്‍ ഉള്ളത് ഒപ്പൊപ്പം പങ്കും''.


''എന്നാ അതാ നല്ലത്. കോടതി പറഞ്ഞാല് കൊടുക്കാതെ പറ്റില്ലല്ലോ''.


''പക്ഷെ വേറൊരു കാര്യൂണ്ട്. രണ്ടുകൂട്ടരും കോടതി കേറണ്ടിവരും. മാത്രോല്ല കയ്യിലെ കാശ് വക്കീലന്മാര് തിന്നും ചെയ്യും''.


''പിന്നെന്താ ചെയ്യാ''.


''ഞാന്‍ വഴി പറഞ്ഞ് തരാം. ശിവനേം കെട്ട്യോളേം കുട്ട്യേളേം നിങ്ങടെ വളപ്പില് താമസിപ്പിക്കാന്‍ പറ്റില്ലാന്നല്ലേയുള്ളൂ. തോട്ടിന്‍റപ്പറത്ത് നിനക്ക് കുറച്ച് സ്ഥലൂല്യേ. അത് ശിവന് കൊടുക്ക്''.


''അത് കിട്ടീട്ട് എന്താ കാര്യം. അവിടെ മനുഷ്യന് താമസിക്കാന്‍ പറ്റ്വോ''.


''അതൊന്നും നീ അറിയണ്ടാ. നിനക്കത് കൊടുക്കാന്‍ വിരോധൂണ്ടോ''.


''ഒരു വിരോധൂല്യാ. എന്‍റെ മോഹം അവനുംകൂടി ഞങ്ങടെ വളപ്പില് വീടുണ്ടാക്കി താമസിക്കണംന്നാണ്''.


''അത് വേണ്ടാ. വീണ്ടും തമ്മില്‍ത്തല്ലാനുള്ള വഴീണ്ടാക്കണ്ടാ. ആ സ്ഥലം കൊടുക്കാന്‍ മൂത്തോനും ചെറ്യോനും വിരോധൂണ്ടാവ്വോ''.


''ശിവന് ആ സ്ഥലം കൊടുത്ത് വീട്ടുവളപ്പിലെ അവന്‍റെ അവകാശം ഒഴിമുറി വാങ്ങാനാണ് രണ്ടാളും പറയുണത്. ശിവന്‍ എന്താ പറയ്യാ എന്നറിയാതെ ഇരിക്ക്യാണ്''. ശിവന്‍റെ ആഗ്രഹംപോലെയാണ് മറ്റു രണ്ടുപേരുടെ മോഹവും. എത്ര എളുപ്പം തീര്‍ക്കാവുന്ന പ്രശ്നമാണ് അപ്പനും മക്കളും ഒന്നിച്ചിരുന്ന് സംസാരിച്ചാല്‍ തീരുന്ന പ്രശ്നമേയുള്ളൂ.  അതെങ്ങിനെ. ഉള്ളില് വാശിയും  വൈരാഗ്യവും  വെച്ചുനടന്നാല്‍ നല്ല വഴി തോന്നില്ലല്ലോ


''അവനെ ഞാന്‍ പറഞ്ഞ് സമ്മതിപ്പിച്ചോളാം. പിന്നെ പ്രശ്നൂല്യല്ലോ''.


''ഞാന്‍ ഇന്നന്നെ ബാക്കി രണ്ടാളടെ അടുത്തും ഈ വിവരം പറയാം. . ശിവനെ പറഞ്ഞ് സമ്മതിപ്പിക്കുണ കാര്യം കുഞ്ചു ഏറ്റൂന്ന് പറയും''.


''ധൈര്യായിട്ട് പറഞ്ഞോ. ഏട്ടാനുജന്മാര് തമ്മില് കച്ചറ കൂടാതെ വീതം വെച്ചൂന്ന് നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കണം''.


''ഞാന്‍ പറഞ്ഞത് വിശ്വാസം വന്നില്ലെങ്കില്‍ അവര് നിന്നെ കാണാന്‍ വരും. അപ്പഴോ''.


''നീ ധൈര്യായിട്ട് അവരെ എന്‍റടുത്തേക്ക് വിട്. ബാക്കികാര്യം ഞാനേറ്റൂ''.


''ഉള്ളത് പറയാലോ, ഇപ്പഴാ എനിക്ക് സമാധാനായത്. ഇതൊന്ന് തീര്‍ന്നിട്ട് പിറ്റേദിവസം ചത്താലും വിരോധൂല്യാ''.


''എന്തിനാ നീചാവുണത്. ഇരിക്കുമ്പൊ നമ്മളെക്കൊണ്ട് ഈ ലോകത്തിന് ഒരു ഗുണൂല്യാ. പിന്നെ ചത്തിട്ട് ഉണ്ടാവ്വോ''.


''അതല്ല. വയസ്സുകാലത്ത് സമാധാനത്തോടെ കഴിയണ്ടതാണ്. മക്കള് അന്യോന്യം വാളും വടീം ആയിട്ട് നിന്നാല്‍ എന്താ ചെയ്യാ''.


''നീയും മക്കളുംകൂടി ആലോചിച്ച് തീര്‍ക്കണ്ട സംഗത്യേള്ളൂ. അത് ചെയ്തില്ല. ഏതായാലും അത് തീര്‍ത്തുതരാനുള്ള യോഗം എനിക്കാണ്''.


''അല്ലെങ്കിലും നിന്‍റെ മനസ്സ് നല്ലതാണ്. നീ വാടാ കുഞ്ച്വോ. നമുക്ക് ഈ സന്തോഷത്തിന്  ഷാപ്പിലൊന്ന് ചെല്ല്വാ''.


''ഇന്ന് വേണ്ടാടാ. കാര്യം നടക്കട്ടെ. എന്നിട്ടാവാം''.


''എന്നാ ഞാന്‍ പൊയ്ക്കോട്ടെ''.


''ശരി. ചെല്ല്''അവനെ പറഞ്ഞയച്ച് പൊറോട്ട വാങ്ങാന്‍ നടന്നു.


ഭാഗം :-32.


രാവിലെ കുളിക്കാന്‍ പുറപ്പെടുമ്പോഴാണ് കൃഷ്ണന്‍കുട്ടി മക്കളുമായി എത്തുന്നത്.


''നീ പറഞ്ഞ കാര്യം ഇന്നലെ ഞാന്‍ ഇവരോട് പറഞ്ഞു. അതാ നിന്നെ കാണാന്‍ വന്നത്''വന്നപാടെ കൃഷ്ണന്‍കുട്ടി പറഞ്ഞു.


''എല്ലാരും ഇരിക്കിന്‍. നമുക്ക് സമാധാനത്തില്‍ സംസാരിക്കാലോ''. കൃഷ്ണന്‍കുട്ടി തിണ്ടില്‍ അടുത്തുവന്നിരുന്നു. മക്കള്‍ രണ്ടുപേരും പടവിന്‍റെ മറുഭാഗത്തും.


''ഞാന്‍ ആരടേം ഭാഗംപിടിച്ച് പറയുണതല്ല. നിങ്ങള് മൂന്നാളും എനിക്ക് ഒന്നന്യാണ്. കൃഷ്ണന്‍കുട്ടിടെ മക്കള് മൂന്നും വീതം വെക്കാന്‍ വേണ്ടി തമ്മില്‍ത്തല്ലീന്ന് പറയിക്കാന്‍ പാടില്യാ എന്നു വിചാരിച്ച് പറയ്യാണ്. നമുക്ക് യോജിച്ച് ഒരു തീരുമാനം ഉണ്ടാക്കണം. അതല്ലേ നല്ലത്''.


''കുഞ്ചു വല്യേപ്പന്‍ പാകം മാതിരി ചെയ്തുതന്നാ മതി''മൂത്തവന്‍ പറഞ്ഞു.


''നിങ്ങടെ വീട് നിക്കുണ തൊടി മുപ്പത്താറ് സെന്‍റാണ് എന്നാ കേട്ടത്. ശര്യാണോ അത്'' 


''മുപ്പത്താറല്ല വല്യേപ്പാ. നാല്‍പ്പത്താറ് സെന്‍റാണ്''.


''അങ്ങന്യാച്ചാല്‍ അങ്ങനെ. അതിന്‍റെ മൂന്നിലൊന്ന് ശിവന് കിട്ടും. അതാ നിയമം''.


''അവര് ഞങ്ങള് പാര്‍ക്കുണ ദിക്കില്‍ വേണ്ടാ. അത് ഞാന്‍ സമ്മതിക്കില്ല'' ചെറിയവന്‍ വാശിയിലാണ്.


''എന്തെങ്കിലും പറയുമ്പഴയ്ക്ക് ചാടികടിക്കാന്‍ വരാതെ. ഞാനൊരു കാര്യം ചോദിക്കട്ടെ. ശിവനും നിങ്ങളും ഒരപ്പന്‍റീം ഒരമ്മടീം മക്കളാണ്. പിന്നെന്താ ഇത്ര വൈരാഗ്യം''.


''ഞങ്ങക്ക് അവനോട് ദേഷ്യോന്നൂല്യാ. അവന്‍റെ കെട്ട്യോളും ഞങ്ങടെ പെണ്ണുങ്ങളും ചേരില്ല''.


''അപ്പൊ അതാണ് പ്രശ്നം. നിങ്ങള് രണ്ടാളടെ ഭാര്യമാരോ''.


''അവര് നല്ല സ്നേഹത്തിലാണ്. ഏടത്തീം അനിയത്തീംപോലെ അവര് കഴിയുണുണ്ട്''.


''അപ്പൊ ശിവന്‍റെ ഭാര്യാണ് പ്രശ്നം, അല്ലാതെ അവനോ കുട്ട്യേളോ അല്ല''.


''അതാ വല്യേപ്പാ സത്യം''.


''ഈ അവസ്ഥേല് ഒന്നിച്ചൊരുദിക്കില് കഴിഞ്ഞാല്‍ എന്നും അടിപിടി കൂടില്ലേ''.


''അത് ഒറപ്പാണ് വല്യേപ്പാ''.


''അതോണ്ടാ പുഴമ്പളേത്തെ സ്ഥലം അവന് കൊടുത്താലോ എന്ന് ഞാന്‍ ആലോചിച്ചത്''.


''അതിന് ഞങ്ങള്‍ക്ക് വിരോധൂല്യാ''ഏട്ടനും അനിയനും ഒരുപോലെ പറഞ്ഞു.


''ഇനി ശിവന്‍റെ അഭിപ്രായം അറിയണം. അവനോട് ചോദിച്ചുനോക്കട്ടെ''.


''അവന്‍ സമ്മതിക്ക്വോ''.


''സമ്മതിച്ചില്ലെങ്കില്‍ സമ്മതിപ്പിക്കണം. ഏതായാലും അവനൊരു വീട് വേണം. അപ്പൊ ആ സ്ഥലം അവന്‍ എടുക്കട്ടെ''.


''വല്യേപ്പന്‍ എങ്ങനേങ്കിലും അവനെ പറഞ്ഞ് സമ്മതിപ്പിക്കിന്‍''. ഇവര് രണ്ടാളും മിടുക്കന്മാരാണ്. ആ സാധു ഒരു അപ്പാവിയും. ഇവരടേന്ന് അവനെന്തെങ്കിലും വാങ്ങി അവന് കൊടുക്കണം.


''കാര്യം പറയുമ്പൊ ഒരുന്യായോക്കെ വേണ്ടേ. വീട് നില്‍ക്കുണ സ്ഥലം നാല്‍പ്പത്താറ് സെന്‍റ്. അപ്പൊ നിങ്ങള് രണ്ടാള്‍ക്കും ഇരുപത്തിമൂന്ന് സെന്‍റ് കിട്ടും. പുഴമ്പളേലത്തെതൊടി പത്തോ പന്ത്രണ്ടോ അല്ലേ ഉള്ളൂ. അതും നേരാമണ്ണം വഴീംകൂടി ഇല്ലാത്ത സ്ഥലം''.


''അതിനിപ്പൊ ഞങ്ങളെന്താ ചെയ്യാ''.


''നിങ്ങടെ കൂടപ്പിറപ്പല്ലേ ശിവന്‍. അവനെ നഷ്ടപ്പെടുത്തീന്ന് വരണ്ടാ. നിങ്ങള് രണ്ടാളും സ്ഥലത്തിന്‍റെ വെലേലുള്ള വ്യത്യാസം കണക്കാക്കി അവന് എന്തെങ്കിലും കൊടുക്കണം''.


''ഞങ്ങളൊന്ന് ആലോചിക്കട്ടെ''.


ഏട്ടനും അനിയനും എഴുന്നേറ്റ് പടിക്കലേക്ക് ചെന്നു. രണ്ടും എന്തോ സംസാരിച്ച് ഉറപ്പിക്കുകയാണ്. കൃഷ്ണന്‍കുട്ടി തലതാഴ്ത്തി എന്തോ ആലോചിച്ചിരിക്കുന്നു. അല്‍പ്പനേരം കഴിഞ്ഞ് മക്കള്‍ തിരിച്ചുവന്നു.


''വല്യേപ്പാ, ഞങ്ങള് എന്ത് കൊടുക്കണം''ചെറിയവന്‍ ചോദിച്ചു.


''അത് ഞാന്‍ പറയാന്‍ പാടില്ല. എന്തൊക്കെ പറഞ്ഞാലും നിങ്ങള് മൂന്നാളും ഏട്ടാനുജന്മാര്. തോട്ടിന്ന് വലേല്‍ പോയാലും വലേന്ന് തോട്ടില്‍ പോയാലും ഒന്നന്നെ. എന്ത് കൊടുക്കണംന്ന് നിങ്ങളന്നെ നിശ്ചയിക്ക്''.


''അവന് ഞങ്ങളടത്ര സ്ഥലം കിട്ടുണില്യാ. മാത്രോല്ല, ആ സ്ഥലത്തിന്ന് വെലീം കമ്മ്യാണ്. അത് ഞങ്ങള് സമ്മതിക്കുണു. പക്ഷെ അവനും ചില വിട്ടുവീഴ്ച ചെയ്യണം. നാട്ടിലുള്ള വില ഭാഗിക്കുമ്പൊ കണക്കാക്കാന്‍ പാടില്ല''.


''അതൊക്കെ എനിക്കറിയാം. നിങ്ങള് എന്തുകൊടുക്കുംന്ന് പറയിന്‍''


''ഞങ്ങള് രണ്ടാളും രണ്ടുവെച്ച് കൊടുക്കാം''.


''ഇങ്ങനെ പറഞ്ഞാല്‍ എനിക്കറിയില്ല. എത്ര്യാന്ന് കറക്ടായിട്ട് പറ''.


''രണ്ടുലക്ഷം ഞാന്‍ കൊടുക്കും, രണ്ടുലക്ഷം ഇവനും കൊടുക്കും''.


പാവം ശിവന്‍. ഒരുവാക്ക് ചിലവാക്കിയതുകൊണ്ട് അവന്‍ സ്വപ്നം കാണാത്ത തുക കിട്ടാന്‍ പോവുകയാണ്. പഞ്ചായത്തില്‍നിന്ന് കിട്ടുന്ന ധനസഹായംകൊണ്ട് അവന്‍ വീടുണ്ടാക്കിക്കോട്ടെ. ഈ പണം സൂക്ഷിച്ചു വെച്ചാല്‍ മക്കളുടെ കല്യാണത്തിനായി.


''ഇന്നന്നെ ഞാന്‍ ശിവനെ കണ്ട് സംസാരിച്ച് ശര്യാക്കാം. എന്നെക്കാ പ്രമാണം റജിസ്ട്രാക്കണ്ട് എന്ന് അതിനുശേഷം തീരുമാനിക്കാം''.


''വല്യേപ്പന്‍ അവനെ പറഞ്ഞ് ബോധിപ്പിച്ച് സംഗതി ശര്യാക്കിതരണം. ആരും അറിയണ്ടാ. അസൂയക്കാര് അവനെ പറഞ്ഞ് തിരിക്കും''.


''അത് പേടിക്കണ്ടാ. ഞാന്‍ ഏറ്റാല്‍ അത് നടത്തും''.


''ഇത് വല്യേപ്പന്‍ പിടിക്കിന്‍. സ്ഥലം റജിസ്ട്രാക്കുമ്പൊ പാകംപോലെ തരാം''മൂത്തവന്‍ രണ്ടായിരത്തിന്‍റെ ഒരു നോട്ടെടുത്ത് നീട്ടി.


''ഇത് കിട്ടുംന്ന് വിചാരിച്ച് ചെയ്യുണതല്ല. നിങ്ങള് എന്‍റെ കുട്ട്യേള്. എന്‍റെ മക്കള് തരുണതാണെന്ന് കരുതി ഞാനിത് വാങ്ങ്വാണ്''. നോട്ട് വാങ്ങി കയ്യില്‍വെച്ചു. കൃഷ്ണന്‍കുട്ടി  മക്കളുടെ പുറകെ പടികടന്ന് പോയി.


ഭാഗം :-33.


കുളിച്ചൊരുങ്ങി പുറപ്പെട്ടു. ചന്ദ്രനെക്കൂട്ടി ലോട്ടറി ഏജന്‍റിനെ കാണണം. സമ്മാനത്തുക കിട്ടാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യണം. പ്രകാശനും ഭാര്യയും  വക്കീലിനെ കാണാന്‍ വരാമെന്ന് പറഞ്ഞിട്ടുണ്ട്. മൂന്നുമണിക്ക് രണ്ടാളും  വക്കീലാപ്പീസില്‍ എത്തണമെന്ന് ഏല്‍പ്പിച്ചിട്ടുണ്ട്. പ്രദീപ് അവരെ കൂട്ടി ക്കൊണ്ടുവരും. അതുവരെ വേറെ പണിയില്ല.


നാലുംകൂടുന്ന മുക്കില്‍ ചന്ദ്രന്‍ കാത്തുനില്‍ക്കാമെന്ന് പറഞ്ഞതാണ്. അവനെ കാണുന്നില്ലല്ലോ. ഇതാണ് ഇവരുടെയൊക്കെ തകരാറ്. ഒരു കാര്യവും പറഞ്ഞപോലെ ചെയ്യില്ല. റോഡിന്‍റെ മറുവശത്ത് ശിവന്‍ നില്‍ക്കുന്നത് കണ്ടു. പണിക്ക് പോവാന്‍ നില്‍ക്കുകയായിരിക്കും. കൃഷ്ണന്‍കുട്ടിയും മക്കളും കാണാന്‍ വന്ന കാര്യം പറഞ്ഞാലോ.  അവനെ കൈകൊട്ടി വിളിച്ചു. ഇരുഭാഗത്തേക്കും നോക്കി അവന്‍ ഓടിവന്നു.


''എന്താ വല്യേപ്പാ''അവന്‍ ചോദിച്ചു.


''നിന്‍റെ അപ്പന്‍റടുത്തും കൂടപ്പിറപ്പേളടെ അടുത്തും ഞാന്‍ നിന്‍റെ കാര്യം സംസാരിച്ചു''.


''അവരെന്താ പറഞ്ഞത്''.


''ഒരു തര്‍ക്കൂണ്ടാവുമ്പൊ മദ്ധ്യസ്ഥം പറയുന്ന ആള് പല കാര്യങ്ങളും നോക്കണം. അതൊക്കെ ആലോചിച്ചിട്ടാണ് ഞാന്‍ സംസാരിച്ചത്''.


''എന്നിട്ടെന്തായി''.


''നീ ചോദിച്ച സ്ഥലം നിനക്കവര്‍ റജിസ്റ്റര്‍ ചെയ്തുതരും''.


''ആവൂ. സമാധാനായി''.


''കഴിഞ്ഞില്ല. വീട് നില്‍ക്കുണ തൊടി നാല്‍പ്പത്താറ് സെന്‍റുണ്ട്. അപ്പൊ അവര് രണ്ടാള്‍ക്കും ഇരുപത്തിമൂന്ന് കിട്ടും. നിനക്കോ. പന്ത്രണ്ട് സെന്‍റ് മാത്രം''.


''അത് സാരൂല്യാ. കൂട്ടൂം കുറീം ഇല്ലാതെ അത് കയ്യില്‍ കിട്ട്വോലോ''.


''ഇന്നീണ്ട് കാര്യങ്ങള്. അവരടെ സ്ഥലം നല്ല സൌകര്യൂള്ളത്. നിനക്ക് കിട്ടാന്‍ പോണത് വഴീംകൂടി ഇല്ലാത്തത്. അവരടെ സ്ഥലത്തിന്‍റെ വില നിന്‍റെ സ്ഥലത്തിന് കിട്ടില്ല''.


''ഞാന്‍ അതൊന്നും ആലോചിക്കുണില്ല. എനിക്ക് കേറികിടക്കാന്‍ ഒരു സ്ഥലം വേണം. അത് കിട്ട്യാ മതി''.


''നീ തനി പൊണ്ണനാണ്. വേറെ ആരും ഇങ്ങനെ പറയില്ല. എന്തായാലും ഈ കാര്യം ഞാനവരോട് പറഞ്ഞു''.


''ഇനി കുഴപ്പാവോ''.


''എന്ത് കുഴപ്പം. നിനക്ക് വരുണ നഷ്ടം കണക്കാക്കി അതിനുള്ള പൈസ നിനക്ക് തരണംന്ന് ഞാന്‍ അവരോട് പറഞ്ഞു''.


''അതൊന്നും അവര് തരില്ല''.


''അത് നിനക്ക് തോന്നുണതല്ലേ. ആ സ്ഥലത്തിന് പുറമേ നിനക്ക് രണ്ടാളൂം ഈരണ്ട് ലക്ഷം ഉറുപ്പിക തരും. അതാ കരാറ്''.


''സത്യാണോ വല്യേപ്പാ''.


''ഞാനെന്തിനാ നുണ പറയുണ്. ഇതിന് നീ സമ്മതിച്ചാല്‍ ഭാഗം നടക്കും''.


''ഞാന്‍ എപ്പഴോ സമ്മതിച്ചിരിക്കുണൂ''.


''ഒരുകാര്യം ഞാന്‍ പറയാം. ഈ സംഗതി പുറമെ ഒരാളും അറിയരുത്. കേട് വരുത്താന്‍ നൂറാളുണ്ടാവും''.


''ആരെന്ത് പറഞ്ഞാലും വല്യേപ്പന്‍ പറയുണതേ ഞാന്‍ ചെയ്യൂ''.


''സ്ഥലം നിനക്ക് കിട്ട്യാല്‍ അത് രാവുത്തന്മാര്‍ക്ക് കൊടുക്കാം. പകരം അവരടേന്ന് വഴിവക്കത്തുള്ള സ്ഥലം വാങ്ങിത്തരാം''.


''അവര് തര്വോ''.


''തരാതിരിക്കാന്‍ വഴീല്യാ. പിന്നെ അവര് തരുണ നാല് ലക്ഷം നിന്‍റെ കുട്ട്യേളടെ പേരില് ബാങ്കിലിട്ടോ. അവരടെ കല്യാണം ആവുമ്പൊ ആ കാശ് വേണ്ടിവരും''.


''അപ്പൊ വീടുണ്ടാക്കാന്‍''.


''അതിനല്ലേ പഞ്ചായത്തിന്ന് കിട്ടുണ സഹായധനം''.


''എല്ലാം വല്യേപ്പന്‍ പറയുണമാതിരി''.


''ഒരുകാര്യം ചോദിക്കട്ടെ. വീട്ടിലെ അവകാശം പോണതില്‍ നിനക്ക് വിഷമൂണ്ടോ''.


''മുമ്പ് ഉണ്ടായിരുന്നു. ഇപ്പൊ അതില്ല. കഞ്ഞ്യാണ് ഉള്ളതെങ്കിലും അത് സമാധാനത്തോടെ കുടിക്കാലോ. എനിക്ക് ആ വീടിന്‍റെ പടി ചവിട്ടണം എന്നില്ല. എന്നാലും ഒരുപ്രാവശ്യം ഞാനവിടെ ചെല്ലും''.


''എപ്പഴാടാ അത്''.


''അപ്പന്‍ പാവാണ്. അയാള് മരിച്ചാല്‍ കാണാന്‍ ചെല്ലും''.


''അപ്പൊ അമ്മ മരിച്ചാലോ''.


''ഞാന്‍ പൊഴേല്‍ ചെന്ന് തെക്കോട്ട് തിരിഞ്ഞ് മൂന്ന് മുങ്ങും. അത് മതി''.


''കുരുത്തക്കേട് പറയാതെ. പെറ്റമ്മേ കഴിഞ്ഞേ എന്തൂള്ളൂ''.


''ആ അമ്മ നന്നെങ്കില്‍ കെട്ട്യോളേം കുട്ട്യേളേംകൂട്ടി എനിക്ക് ആ വീട്ടിന്ന് ഇറങ്ങണ്ടിവരില്ല. മൂന്ന് പെണ്ണുങ്ങളേം ഒന്നിച്ച് നിര്‍ത്തണ്ടത് അവരാണ്. അത് ചെയ്തില്ല''.


''സാരൂല്യെടാ. കൊറെ കഴിയുമ്പൊ ഈ ദേഷ്യോക്കെ മാറും''.


''ഇല്ല വല്യേപ്പാ. ഞാന്‍ അനുഭവിച്ച സങ്കടം എന്‍റെ ഉള്ളില് ഒരു തീക്കട്ട പോലെ കിടക്കുണുണ്ട്''. അകലെനിന്ന് ചന്ദ്രന്‍ വരുന്നത് കണ്ടു. ഈ സംഭാഷണം ഇവിടെ നിര്‍ത്താം.


''എന്‍റെ മകന്‍ പൊയ്ക്കോ. രണ്ടുദിവസം കഴിഞ്ഞിട്ട് എന്നെവന്ന് കാണ്''. ശിവന്‍ റോഡിന്‍റെ മറുവശത്തേക്ക് പോവുന്നതും നോക്കി നിന്നു.


ഭാഗം :-34.


ബസ്സിറങ്ങിയപ്പോള്‍ പ്രദീപ് വീട്ടിലേക്ക് പോവാമെന്ന് പറഞ്ഞതാണ്.    അത് കേട്ടില്ല. കുടിച്ച് പിപ്പിരിയായിട്ട് വീട്ടിലിക്ക് ചെല്ലണ്ടാ. അവന്‍ വാങ്ങിത്തന്ന ഫുള്‍ബോട്ടില്‍ കക്ഷത്തുവെച്ച് വടക്കോട്ടേക്ക് നടന്നു. കള്ളുഷാപ്പില്‍ ആരെങ്കിലും കൂട്ടുകാര്‍ ഉണ്ടാവും. അവരോട് കുറച്ചു നേരം വര്‍ത്തമാനം പറഞ്ഞിരിക്കാം. ഇരുട്ടായി കഴിഞ്ഞിട്ട് വീട്ടിലേക്ക് പോയാല്‍ മതി. 


ഷാപ്പിലേക്ക് നടക്കുമ്പോള്‍ ഉദ്ദേശിച്ച വഴിക്കല്ല കാലുകള്‍ നീങ്ങുന്നതെന്ന് തോന്നി. വക്കീലിനെ കണ്ട് കാര്യങ്ങള്‍ ശരിയാക്കിയ വകയ്ക്ക് പ്രദീപ് സല്‍ക്കരിച്ചതാണ്. പ്രകാശനേയും ഭാര്യയേയും വന്ന ടാക്സികാറില്‍ തിരിച്ചയച്ച ശേഷമാണ് രണ്ടാളുംകൂടി കഴിക്കാന്‍ ചെന്നത്. അവന്‍ നല്ല സാധനമാണ് പറഞ്ഞതെന്ന് തോന്നുന്നു. കഴിച്ചപ്പോള്‍ കുഴപ്പമൊന്നും തോന്നിയില്ല. ഇപ്പോഴാണ് അതിന്‍റെ പവര്‍ അറിയുന്നത്.


ഷാപ്പിലേക്ക് തിരിയുന്ന ദിക്കിലെ ചാലിന്നടുത്തെത്തിയപ്പോഴാണ് പുലിവാല് പിടിച്ചത്. മഴക്കാലത്ത് പാടത്തേക്ക് വെള്ളം ഒഴുകി പോവാനുണ്ടാക്കിയ ചാലാണ്. ചാലിനത്ര ആഴവും വീതിയുമില്ല. കണ്ണങ്കാലിന്‍റെ അത്രയേ ചാലിന് ആഴമുള്ളു. പറഞ്ഞിട്ടെന്താ, അത് കടക്കാന്‍ പറ്റണ്ടേ. ചാലിന്‍റെ അപ്പുറത്തേക്ക് കാലെടുത്തുവെക്കാന്‍ കഴിയുന്നില്ല. ആരെങ്കിലും അടുത്തുണ്ടോ എന്ന് നോക്കി. കയ്യിലൊന്ന് പിടിച്ചാല്‍ മതി. വീഴാതെ മറുപുറത്തെത്താം. അതെങ്ങനെ, വേണ്ട സമയത്ത് ഒരുനായിന്‍റെ മക്കളേം കാണില്ല. 


ആദ്യം കുപ്പി നിലത്തുവെച്ചു. മുണ്ടുമടക്കികെട്ടി നിലത്തിരുന്ന് കൈകള്‍ രണ്ടും നിലത്തൂന്നി മെല്ലെ ചാലിലേക്കിറങ്ങി. കുപ്പിയെടുത്ത് ചാലിന്‍റെ മറുഭാഗത്തുവെച്ച് മെല്ലെ മുകളില്‍ കയറിയിരുന്നു. ഷാപ്പിന്‍റെ പിന്നില്‍ കളി നടക്കുന്നുണ്ടെന്ന് മനസ്സിലായി. ആളുകളുടെ ഒച്ച കേള്‍ക്കാനുണ്ട്. ഏഴുമണി ആവുന്നതല്ലേയുള്ളൂ. കളി തീരാന്‍ ഒമ്പതുമണിയാവും. ആ കുരുത്തംകെട്ടോരടെ പെണ്ണങ്ങളടെ കാര്യം കഷ്ടംതന്നെ. എന്തോ ആവട്ടെ. ഒരുമണിക്കൂര്‍ കളിനോക്കിക്കൊണ്ടിരിക്കാം. അതില്‍ കൂടുതല്‍ വേണ്ടാ. വല്ലാതെ വൈകിയാല്‍ ദേവു പേടിക്കും. 


കൂട്ടുകാര്‍ കളിക്കാന്‍ വിളിക്കുമെന്ന് ഉറപ്പാണ്. കൃഷ്ണന്‍കുട്ടിയുടെ മക്കള്‍ തന്നതും അന്‍സര്‍ തന്നതും ഒക്കെയായി കയ്യില്‍ കാശുണ്ട്. ഈ അവസ്ഥയില്‍ ചീട്ടുകളിച്ചാല്‍ അത് മുഴുവനും പോവും. ഷര്‍ട്ടിന്‍റെ പോക്കറ്റില്‍ നൂറ്റമ്പത് രൂപയുണ്ട്. ബാക്കി മുഴുവന്‍ പേഴ്സിലാക്കി ഡ്രോയറിന്‍റെ പോക്കറ്റില്‍ സൂക്ഷിച്ചുവെച്ചിരിക്കുകയാണ്. അത് ഒരു കാരണവശാലും പുറത്തെടുക്കില്ല.


''കുഞ്ച്വോട്ടാ, എവിടുന്നാ ഈ നേരത്ത് വരുണത്''സ്കൂട്ട് ചെയ്ത് വെറുതെയിരിക്കുന്ന വാസു കണ്ടതും ചോദിച്ചു.


''രാവിലെ ഒരു വഴിക്ക് ഇറങ്ങ്യേതാണ്. കാര്യം കഴിയുമ്പഴയ്ക്കും വല്ലാണ്ടെ വൈകി''.


''നിങ്ങള് കളിക്കാനിരിക്കുണ്വോ'' കാശുമണി ചോദിച്ചു. നാണംകെട്ട നായ. കടം ചോദിച്ചപ്പോള്‍ തരില്ല എന്നു പറഞ്ഞതിന് ഇന്നലെ തെറ്റിപ്പിരിഞ്ഞ് പോയവനാണ്. മറുപടിയൊന്നും പറഞ്ഞില്ല.


''നിങ്ങളടെ അടുത്താ ഞാന്‍ ചോദിച്ചത്. നിങ്ങള്‍ക്ക് ചീട്ടുടണോ''അവന്‍ ചോദ്യം ആവര്‍ത്തിച്ചു.


''നെന്‍റെ അപ്പന് കൊണ്ടുപോയി ചീട്ടിട്''മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന ദേഷ്യം പുറത്തെത്തി.


''എന്‍റെ അപ്പനെ പറഞ്ഞാല്‍ നിങ്ങളെ ഞാന്‍''അവന്‍ എഴുന്നേറ്റു.


''നീയെന്നെ എന്ത് ചെയ്യോടാ. കളിച്ചു തോറ്റപ്പൊ ഞാന്‍ ഇവനോട് ഇരുന്നൂറ് കടം പറഞ്ഞു. പിറ്റേദിവസം രാവിലെ അത് പിരിക്കാന്‍ ഇവന്‍ വന്നു. രണ്ടുദിവസം കഴിഞ്ഞിട്ട് തരാന്ന് പറഞ്ഞപ്പോ എന്‍റെ വാച്ചും മൊബൈലും പിടുങ്ങുംന്ന് പറഞ്ഞു. അങ്ങനീള്ള ചെറ്റയ്ക്ക് ഞാന്‍ കാശ് കടം കൊടുക്ക്വോ. അത് പറഞ്ഞതിതിനാ വേണ്ടാത്തതും പറഞ്ഞ് ഇവന്‍ ഇന്നലെ പോയത്''.


''നിങ്ങളെ എന്‍റേല് പാകംപോലെ കിട്ടും. അപ്പൊ ഞാന്‍ പറഞ്ഞുതരാം'' 


''നീ എന്നെ ഒരുചുക്കും ചെയ്യില്ല. നിന്നെ അകത്താക്കാന്‍ വേണ്ടതൊക്കെ എനിക്കറിയാം. തെളിവ് സഹിതം ഞാനത് പോലീസിനോട് പറയണോ''.


''എടാ കാശുമണ്യേ. നീ നിന്‍റെ വഴിക്ക് വീട്ടിലിക്ക് പോ. ബാക്ക്യോക്കെ പിന്നെ പറഞ്ഞുതീര്‍ക്കാം''വാസുവും വേശനുംകൂടി കാശുമണിയെ പറഞ്ഞയച്ചു.


''എന്താ കുഞ്ച്വോട്ടാ, നിങ്ങള് ഓവറായിട്ടുണ്ട് അല്ലേ''വാസു ചോദിച്ചു.


''ഇല്ല്യാടാ. ചെറുക്കനെ ഒന്ന് കഴിച്ചിട്ടുണ്ട്. അത്രേള്ളൂ''.


''നല്ല ചെറുക്കന്യാണ്. ഇതെന്താ കയ്യില്''.


''ഇതോ, ഇത് ഫുള്‍ബോട്ടില്‍''.


''ലോട്ടറി കിട്ട്യേ കാശ് ഇങ്ങനത്തന്നെ കളയ്യോ നിങ്ങള്''.


''ഇത് ലോട്ടറി കിട്ട്യേതോണ്ട് വാങ്ങ്യേതല്ല. കൈകാശ് കൊടുത്ത് ഞാന്‍ വാങ്ങ്യേതാ''.


''ഞങ്ങള്‍ക്കിതിന്ന് പങ്കൊന്നൂല്യേ''.


''എന്താ ഇല്ല്യാണ്ടെ. ആ പോയ നായിന് കൊടുക്കില്യാന്നേ ഉള്ളൂ. നിങ്ങളെനിക്ക് വേണ്ടപ്പെട്ടോരല്ലേ. ഇതാ കുപ്പി. പിടിക്കിന്‍''.


''വെറുതെ കഴിക്കാന്‍ പറ്റ്വോ. ടച്ചിങ്ങ്സ് എന്തെങ്കിലും വേണ്ടേ''.


''എന്‍റേല് നൂറ്റമ്പത് ഉറുപ്പികീണ്ട്. അതോണ്ട് കിട്ടുണത് വാങ്ങിച്ചോ''.


''നിങ്ങള് കാശ് തരണ്ടാ. അത് ഞങ്ങള് എടുത്തോളാം''വാസുവും വേശനും കഴിക്കാനുള്ളത് വാങ്ങാന്‍ എഴുന്നേറ്റു.


''വേഗം വരണം കേട്ടോടാ''പത്തുമിനുട്ടിനകം സോഡയും തിന്നാനുള്ള സാധനങ്ങളുമായി അവരെത്തി.


''ബീഫുണ്ട്, മുട്ടബജ്ജീണ്ട്, പരിപ്പുവടീണ്ട്, പഴംപൊരീണ്ട്. എന്താ വേണ്ടത്ച്ചാല്‍ എടുത്തോളിന്‍''. പൊതിയില്‍നിന്ന് ഒരുപഴംപൊരി കയ്യിലെടുത്തു.


''കുഞ്ച്വോട്ടാ, നിങ്ങളത് തിന്നാല്‍ കൊട്ടും. മധുരൂള്ളത് തിന്നണ്ടാ''വാസു മുന്നറിയിപ്പ് തന്നു.


''അതൊന്നൂണ്ടാവില്യാ. നീ നോക്കിക്കോ''. അരമണിക്കൂറിനകം കുപ്പി കാലി. ഇപ്പോള്‍ നല്ല സുഖം തോന്നുന്നുണ്ട്. കൂട്ടുകാരോടൊപ്പം മെല്ലെ വീട്ടിലേക്ക് നടന്നു. ആരും ഒന്നും മിണ്ടുന്നില്ല. എല്ലാവരുടേയം ​വായ അടച്ചുകെട്ടിയ മാതിരി.


''എന്താണ്ടാ പിള്ളരേ മിണ്ടാണ്ടെ നടക്കുണ്. ചത്ത വീട്പോലെ ചെത്തം ഇല്ലാണ്ടെ ഇരിക്കാനാ നമ്മള് കഴിച്ചത്''അവരോട് ചോദിച്ചു.


''എന്താ ഞങ്ങള് മിണ്ടണ്ട്. കുഞ്ച്വോട്ടന്‍ പറ''. 


''നല്ല പാട്ട് പാടടാ. കളിക്കാന്‍ പറ്റ്യേ പാട്ട്''.


''പാട്ടോ. എന്ത് പാട്ട്. ഞങ്ങക്ക് പാട്ടറിയില്ല''.


''എന്നാല്‍ കേട്ടോടാ''ഉടുത്ത മുണ്ടഴിച്ച് തലയില്‍ കെട്ടിയിട്ട് ഉച്ചത്തില്‍    പാടി ''കള്ളോളം നല്ലൊരു വസ്തു ഭൂലോകത്തില്ലെട മന്നാ, എള്ളോളം പള്ളേലായാല്‍ ഭൂലോകം തരികിട തിത്തൈ'' കൂട്ടുകാര്‍ കൈകൊട്ടി ഒപ്പം പാടാന്‍തുടങ്ങി. അതോടെ ആവേശമായി. എല്ലാവരും വരമ്പത്തു നിന്ന് താഴെ പാടത്തേക്കിറങ്ങി. ക്രമേണ പാട്ടും ഡാന്‍സും മുറുകാന്‍ തുടങ്ങി.


''കളിച്ചോണ്ട് നിന്നാമത്യോ. വീട്ടില് ചെല്ലണ്ടേ. എന്‍റെ ചെറ്യേകുട്ടി ഞാന്‍ ചെല്ലുണതുവരെ ഉറങ്ങില്ല''വേശന്‍ പറഞ്ഞതോടെ മെല്ലെ വരമ്പിലേക്ക് പൊത്തിപ്പിടിച്ചുകയറി നടക്കാന്‍ തുടങ്ങി.


ഉങ്ങിന്‍റെ ചുവട്ടിലെത്തുമ്പോഴേക്കും വയറില്‍നിന്ന് എന്തോ മേലോട്ട്  എടുക്കുന്നതുപോലെ തോന്നി. മരത്തിന്‍റെ ചുവട്ടില്‍ കുന്തിച്ചിരുന്ന് മേലോട്ട് വന്നതൊക്കെ ഛര്‍ദ്ദിച്ചു.


ഭാഗം :-35.


ഉറക്കം തെളിഞ്ഞിട്ടും എഴുന്നേല്‍ക്കാന്‍ തോന്നുന്നില്ല. എന്തോ ഒരുമന്ദത അനുഭവപ്പെടുന്നുണ്ട്. ദേവു മുറ്റമടി കഴിഞ്ഞ് തിരിച്ചെത്തട്ടെ. അപ്പോള്‍ എഴുന്നേല്‍ക്കാം. കണ്ണടച്ച് ഇടത്തോട്ട് തിരിഞ്ഞു കിടന്നു. ഇന്നലെ കുറച്ച് കൂടുതലായി. സാധാരണ ഇത്രയധികം കഴിക്കാറില്ല. കാശുമണിയോടുള്ള ദേഷ്യം കാരണമാണ് കുറച്ചധികം കുടിച്ചത്. വല്ലാത്ത നാണക്കേടായി.


പ്രദീപിന്‍റെകൂടെ വീട്ടിലേക്ക് പോന്നാല്‍ മതിയായിരുന്നു. എന്നാല്‍ ഈ അബദ്ധം പറ്റില്ല. പറഞ്ഞിട്ട് കാര്യമില്ല. വിനാശകാലേ വിപരീതബുദ്ധി എന്നല്ലേ പറയുക. അല്‍പ്പം കഴിച്ചത് ദേവു അറിയണ്ടാ എന്നു കരുതി കഴിച്ചതിന്‍റെ കെട്ട് അയയാന്‍ കൂട്ടുകാരുടെ അടുത്തേക്ക് ചെന്നതാണ്. എന്നിട്ടോ, ബോധം മുഴുവന്‍ പോയ അവസ്ഥയിലാണ് വീടെത്തിയത്. ദേവു എന്ത് പറയുമോ ആവോ. അവള്‍ എത്തട്ടെ. എങ്ങിനെയെങ്കിലും അവളുടെ ദേഷ്യംമാറ്റണം. ആദ്യം ചാടികടിക്കാന്‍വരും. അതുറപ്പാണ്. എന്നാലും പിന്നെ തണുക്കും. അതാണ് അവളുടെ സ്വഭാവം. നേരം കുറെ ആയല്ലോ. എന്താണിവള്‍ മുറ്റമടി കഴിഞ്ഞ് വരാത്തത്. മെല്ലെ നിവര്‍ന്നു കിടന്നു. കുറച്ചുകഴിഞ്ഞ് കണ്ണ് തുറന്നു. നല്ല വെളിച്ചമുണ്ട്. നേരം കുറെ ആയിട്ടുണ്ടാവും. 


കിടന്നകിടപ്പില്‍ തലയ്ക്കല്‍വെച്ച മൊബൈല്‍ എടുത്തുനോക്കി. സമയം പതിനൊന്നര. ദൈവമേ, ഇതെന്താ പറ്റിയത്. വേഗം എഴുന്നേറ്റിരുന്നു. ദേവു എവിടെ. മുറ്റമടി കഴിഞ്ഞ് അവള്‍ എപ്പോഴോ വന്നിട്ടുണ്ടാവും. എന്നിട്ടെന്താ വിളിക്കാഞ്ഞത്. ദേഷ്യംകൊണ്ടാവുമോ. എന്നാലും അവള്‍ എവിടെ പോയി. പണിക്ക് പോയിട്ടുണ്ടോ ആവോ. എഴുന്നേറ്റ് വാതില്‍ തുറക്കാന്‍ ചെന്നു. തുറക്കാനാവുന്നില്ല. പുറത്തുനിന്ന് പൂട്ടിയിട്ടുണ്ട്. 


കുടുങ്ങിയല്ലോ ഭഗവതി. എന്തുചെയ്യണമെന്നറിയാതെ കുറച്ചുനേരം നിന്നു. അടുക്കളയില്‍നിന്ന് പുറത്തേക്ക് വാതിലുണ്ട്. അതുതുറന്നാല്‍ വെളിയിലെത്താം. തിരിച്ച് അടുക്കളയിലേക്ക് നടന്നു. ഇടവഴിയിലെ ജനലിന്‍റെ ചുവട്ടില്‍ താക്കോല്‍ കിടക്കുന്നുണ്ട്. പണിക്ക് പോവുമ്പോള്‍ വാതില്‍ പൂട്ടി അകത്തേക്ക് ഇട്ടതാവും. അതെടുത്ത് അടുക്കളയിലേക്ക് നടന്നു.


പാത്രങ്ങള്‍ കഴുകി നിരത്തുന്ന ബെഞ്ചില്‍ രാവിലെ കഴിക്കാനുള്ള ആഹാരം അടച്ചുവെച്ചിട്ടുണ്ട്, തൊട്ടടുത്ത് ഒരു ഗ്ലാസ്സില്‍ ചായയും. പാത്രത്തിന്‍റെ അടപ്പ് പൊന്തിച്ചുനോക്കി. ഇന്ന് ദോശയാണ്. അത് ഉണങ്ങി വരണ്ടിരിക്കുന്നു. ചായ തണുത്ത് പാടകെട്ടിയ മട്ടിലാണ്. രണ്ടും കഴിക്കാന്‍ കൊള്ളില്ല. ഉച്ചഭക്ഷണത്തിനുള്ള സമയമാവുന്നു. വേഗം പല്ലുതേപ്പും കുളിയും കഴിച്ച് ഹോട്ടലിലേക്ക് ചെല്ലാം. 


കുളി കഴിഞ്ഞപ്പോള്‍ ആകെക്കൂടി ഒരു ഉന്മേഷം തോന്നി. നല്ലവണ്ണം വിശക്കുന്നുണ്ട്. ഇന്നലെ രാത്രി ഒന്നും കഴിച്ചിട്ടില്ല. കൂട്ടുകാര്‍ ഒരു വിധത്തില്‍ വീട്ടിലെത്തിച്ചപ്പോള്‍ ഒമ്പതുമണി കഴിഞ്ഞിട്ടുണ്ടാവും.  അവരോട് ദേവു ദേഷ്യപ്പെട്ടില്ല എന്നുമാത്രം ഓര്‍മ്മയുണ്ട്. നന്നായി. അല്ലെങ്കില്‍ അവരെ കാണുമ്പോള്‍ വഴിമാറി പോവേണ്ടിവന്നേനെ.


''എന്താ നിന്നെ ഇന്നലെ കണ്ടില്ല''ചോറ് വിളമ്പുമ്പോള്‍ ശങ്കരേട്ടന്‍ ചോദിച്ചു.


''ഇന്നലെ വെളിച്ചാമ്പൊ ഇറങ്ങ്യേതാണ്. ഓരോകാര്യങ്ങള്‍ കഴിഞ്ഞ് മടങ്ങിവരുമ്പൊ രാത്ര്യായി''.


''ലോട്ടറി കിട്ട്യേതല്ലേ. ഭാര്യേംകൂട്ടി ഊട്ടിക്കോ കൊടൈകനാലിലിക്കോ പോയോന്ന് വിചാരിച്ചു''.


''നല്ലകാര്യായി. ബാക്കി കടംവീട്ടാന്‍  എന്താ വഴീന്ന് ആലോചിക്കുമ്പഴാ നിങ്ങടെ വക ഊട്ടിയാത്ര''.


''കൈനിറയെ കാശുണ്ടായിട്ട് എങ്കിട്ടും പോവാന്‍ പറ്റില്ല. കണ്ടില്ല കേട്ടില്ല എന്ന് കണക്കാക്കി ഓരോന്ന് ചെയ്യണം''.


''ചോറ്റാനിക്കരയ്ക്ക് പോണംന്ന് കെട്ട്യോള് പറയാന്‍ തുടങ്ങീട്ട് കൊല്ലം രണ്ടായി. അതിന് സാധിച്ചിട്ടില്ല. പിന്ന്യല്ലേ ഊട്ടിക്ക്''. ഊണുകഴിഞ്ഞ് കൈകഴുകി റോഡിലേക്കിറങ്ങി. വെയില് വകവെക്കാതെ വീട്ടിലേക്ക്  നടന്നു.


''എവിടുന്നാ കുഞ്ച്വോട്ടാ ഈ നിലാവത്ത്''തൊട്ടടുത്ത് ബൈക്ക് നിര്‍ത്തി അന്‍സര്‍ ചോദിച്ചു.


''ഉണ്ണാന്‍ പോയതാണ്''.


''വെയില് കൊള്ളണ്ടാ. പിന്നാലെ കേറിന്‍''അവന്‍റെ പിന്നിലിരുന്നു.


''ഇന്നലെ നിങ്ങള് കലക്ക്യേലോ''വണ്ടി ഓടുന്നതിനിടെ അവന്‍ പറഞ്ഞു.


''എന്ത് കലക്കി''.


''വെള്ളോടിച്ച് പിപ്പിര്യായി നിങ്ങള് കാട്ടികൂട്ട്യേതൊക്കെ അറിഞ്ഞു''.


''ആരാ പറഞ്ഞത്. ദേവ്വോണോ''.


''അവര് വരുംമുമ്പേ വിവരം കിട്ടി. എന്നാലും മഹാബോറായി നിങ്ങള് കാട്ട്യേത്''.


''ഇടയ്ക്കൊക്കെ അങ്ങനെ ചില രസം വേണ്ടേ കുട്ട്യേ''


''നല്ല രസാണ്. ഇന്ന് ദേവ്വോടത്ത്യേ എന്‍റെ വാപ്പ കണ്ടില്ലെങ്കില്‍ രസം മാറി സാമ്പാറായന്നെ''


''അതെന്താ സംഗതി''


''വിസ്തരിച്ച് പറയാനുണ്ട്. ഞാന്‍ തണുപ്പത്ത് വണ്ടി നിര്‍ത്താം. എന്നിട്ട് മതി ബാക്കി വര്‍ത്തമാനം''എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ട്. അത്  എന്താണെന്ന് അറിയണം. 


''നിങ്ങള് ഇറങ്ങിന്‍''അവന്‍ ബൈക്ക് ഒരു മരത്തിന്‍റെ ചുവട്ടില്‍ നിര്‍ത്തി ഇറങ്ങാന്‍ പറഞ്ഞു. അവനും ഒപ്പം ഇറങ്ങി.


''കുഞ്ച്വോട്ടാ. ശ്രദ്ധിച്ച് കേട്ടോളിന്‍. വാപ്പ രാവിലെ പള്ളീന്ന് വരുമ്പൊ ദേവ്വോടത്തി റെയിലിന്‍റെ ഓരത്ത് കിഴക്കിട്ടുംനോക്കി നില്‍ക്ക്വാണ്. നീ ഇവിടെ എന്തിനാ നില്‍ക്കുണ് എന്ന് ചോദിച്ചപ്പൊ മിണ്ടുണില്ല. വാപ്പ പിന്നീം പിന്നീം ചോദിച്ചപ്പൊ ഒറ്റ കരച്ചിലാണ്. മൂപ്പര് ഒരുവിധത്തില്‍ ദേവ്വോടത്ത്യേ വീട്ടിലിക്ക് കൂട്ടീട്ട് വന്നു. വിവരം പറഞ്ഞപ്പൊ ഉമ്മ്യാണ് ബാക്ക്യോക്കെ ചോദിച്ചത്. നിങ്ങടെ കെട്ട്യോളവടെ എന്തിനാ നിന്നതേന്ന് അറിയ്യോ''


''എനിക്കറിയില്ല''


''എന്നാല്‍ കേട്ടോളിന്‍. വണ്ടിടെ മുമ്പില്‍ ചാടി ചാവാനാണ് അവര് നിന്നത്''കേട്ടപ്പോള്‍ മനസ്സ് പിടച്ചു


''എന്തിനാ അവള് ചാവുണ്''


''നാണക്കേടോണ്ട്. മുറ്റമടിക്കാന്‍ പോയിട്ട് വരുമ്പൊ ആരോ ദേവ്വോടത്ത്യോട് നിങ്ങള് കാട്ട്യേ കോമാളിത്തരം പറഞ്ഞു. കുറെ കള്യാക്കും ചെയ്തു. ആ വിഷമത്തില്‍ ചാവാന്‍ നിന്നതാ''


''ആരാ അവളോടത് പറഞ്ഞത്''


''എന്തിനാ അതറിയുണത്.അവരോട് തമ്മില്‍ത്തല്ലാനോ. നിങ്ങള് ചെന്ന് അടീണ്ടാക്കുംന്ന് വിചാരിച്ച് നിങ്ങടെ കെട്ട്യോള് ആ കാര്യം മിണ്ടീലാ''. 


''വേറെന്താ അവള് പറഞ്ഞത്''


''പണ്യെടുത്ത് കുടുംബം നോക്കണ്ട ആളാണ്. അതോ ചെയ്യുണില്ല. ഞാന്‍ പണ്യെടുത്ത് അയാളെ പുലര്‍ത്ത്വാണ്. അതിനും എനിക്ക്  വിരോധൂല്യാ. പക്ഷെ ഇങ്ങന്യോക്കെ കാണിക്കാന്‍ തുടങ്ങ്യാലോ. എനിക്ക് മത്യായി. ഇനീങ്ങനെ കുടിച്ച് ബോധംകെട്ട് നടന്നാല്‍ ആള് വീട്ടിലെത്തുമ്പൊ ഒരുമുഴം കയറില്‍ ഞാന്‍ തൂങ്ങി നില്‍ക്കുണത് കാണുംന്ന് പറഞ്ഞു''


കേട്ടപ്പോള്‍ ഉള്ളൊന്ന് വിറച്ചു. അവള് പോയാല്‍ പിന്നെ തനിക്കാരുണ്ട്. കെട്ട്യോളെ കൊന്നോന്‍ എന്നൊരു പേരുംകൂടി കിട്ടും. അത് വയ്യ. ഇനി കിട്ടുന്നത് അവളെ ഏല്‍പ്പിക്കണം. കുറെക്കൂടി ഉത്തരവാദിത്വത്തോടെ പെരുമാറണം. 


''നിങ്ങള് ബേജാറാവണ്ട''അന്‍സര്‍ തുടര്‍ന്നു''ഉമ്മീം വാപ്പീം ദേവ്വോടത്ത്യേ നല്ലോണം സമാധാനിപ്പിച്ചിട്ടുണ്ട്. പെറാത്ത പെണ്ണിനെ വേണ്ടാന്ന് വെച്ച് വേറെ കെട്ട് എന്ന് അവന്‍റെ അപ്പനും അമ്മീം പറഞ്ഞത് അവന്‍ കേട്ട്വോ. ഇല്ലല്ലോ. അത് നിന്നോടുള്ള സ്നേഹംകൊണ്ടാ. എത്ര മിടുക്കനായിരുന്നു അവന്‍. ഈ നെലേല് അവനെ ആക്ക്യേത് അവന്‍റെ അപ്പനും അമ്മീംകൂടി അല്ലേ. കുടിച്ചാലും അവനിങ്ങനെ ഓവറാവാറുണ്ടോ. ഇന്നലെ രാത്രി കാട്ട്യേത് കൂടേള്ളോര് പറ്റിച്ച പണ്യാവും. അവനെ ഇവിടെ കാണട്ടെ. മേലാല്‍ കുടിക്കില്ലാന്ന് സത്യം ചെയ്യിച്ചിട്ടേ അവനെ വിടൂ എന്നൊക്കെ പറഞ്ഞു. കുടിക്കുണതിന് വിരോധൂല്യാ, ഇമ്മാതിരി ആവാതിരുന്നാ മതി എന്നാ ആ പാവം പറഞ്ഞത്'' 


അതുകൂടി കേട്ടപ്പോള്‍ ഉള്ള സമാധാനം പോയി. ആരെ പറ്റിച്ചാലും അവളെ പറ്റിക്കാന്‍ പാടില്ലാത്തതാണ്. പാവം. അത്രകണ്ട് അവള് സഹിച്ചിട്ടുണ്ട്. പെറാത്ത പെണ്ണ് എന്നുപറഞ്ഞ് അപ്പനും അമ്മയും അതിന്ന് തൊയിരം കൊടുത്തിട്ടില്ല. അവരോടുള്ള വാശികൊണ്ട് കുടിച്ചുതെണ്ടിത്തിരിഞ്ഞ് താനും അവളെ വിഷമിപ്പിച്ചു. ഇനി അങ്ങിനെയൊന്നും ഉണ്ടാവരുത്. കള്ളുകുടിച്ച് വട്ടത്തിരിയാതെ വല്ലതും സമ്പാദിച്ച് ദേവൂന്‍റെ കയ്യില്‍ കൊടുക്കണം. 


എന്തൊക്കെ ദ്രോഹിച്ചാലും സ്വന്തം അച്ഛനമ്മമാരാണ് ഒരു മനുഷ്യന് ദൈവത്തിനേക്കാള്‍ പ്രധാനം. മാതാ പിതാ ഗുരു ദൈവം എന്ന് പണ്ട് ചെറ്യേസ്കൂളിലെ മാഷ് പറഞ്ഞുതന്നിട്ടുണ്ട്. ദൈവത്തേക്കാള്‍ മുമ്പില്‍ അമ്മയും അപ്പനും തന്നെ. ഏതോകാലത്ത് ചത്തുപോയ അപ്പനമ്മമാരെ മനസ്സില്‍ വിചാരിച്ച് സത്യംചെയ്യണമെന്ന് നിശ്ചയിച്ചു.


''എന്താ കുഞ്ചോട്ടാ, നിങ്ങള് വല്ലാണ്ടെ ആലോചിക്കുണത്''


''ഇനി അമ്മാതിരി അബദ്ധം പറ്റില്ല. മരിച്ചുപോയ എന്‍റെ അപ്പനീം അമ്മേം മനസ്സില്‍ വിചാരിച്ച് ഇന്ന് ഞാന്‍ സത്യം ചെയ്യും''.


''ഇതൊക്കെ നിങ്ങള് ഇപ്പൊ പറയ്യേല്ലേ. കുപ്പികണ്ടാല്‍ നിങ്ങള്‍ ഈ പറഞ്ഞതൊക്കെ മറക്കും''.


''അങ്ങനീണ്ടാവില്ല. നോക്കിക്കോ''.


''വളരെ നല്ലത്. ദേവ്വോടത്ത്യേ കാണുമ്പൊ ഞാനിത് പറയും. നിങ്ങള് പിന്നെ വാക്ക് മാറ്വോ''


''ഇല്ല. ഞാന്‍ സത്യം ചെയ്യുംന്ന് പറഞ്ഞില്ലേ. അത് മാറ്റില്ല''


''വളരെ നല്ലത്. ഇതിന് നിങ്ങള്‍ക്കെന്താ ഞാന്‍ തരണ്ടത്''


''മൊബൈല്‍ ശര്യായോ അന്‍സറേ. തര്വാണച്ചാല്‍ അത് മതി''.


''ശര്യായി. നിങ്ങള് വരുംന്ന് വിചാരിച്ച് ഞാനത് എടുത്തുവെച്ചിട്ടുണ്ട്. ഇപ്പൊത്തന്നെ അത് തരാം''. 


''ഇപ്പൊ വേണ്ടാ. അഞ്ചുമണിക്ക് ഞാന്‍ വരാം. അപ്പൊ തന്നാ മതി''


''അത് നിങ്ങടെ ഇഷ്ടം'' അന്‍സര്‍ ബൈക്ക് സ്റ്റാര്‍ട്ടാക്കി. അതിന്‍റെ പുറകില്‍ കയറിയിരുന്നു. ഉങ്ങിന്‍ചുവട് കടന്ന് ബൈക്ക് സായ്‌വിന്‍റെ വീട്ടിലെത്തി. ഗെയിറ്റിന്ന് മുന്നില്‍ അന്‍സര്‍ വണ്ടി നിര്‍ത്തി. അതില്‍നിന്നിറങ്ങി നേരെ വീട്ടിലേക്ക് നടന്നു


ഭാഗം :-36.


ആറുമണിയാവാറായിരിക്കുന്നു. ദേവു പണിമാറി വന്ന് സായ്‌വിന്‍റെ വീട്ടില്‍ എന്തെങ്കിലും ജോലിചെയ്യുകയാവും. ഏതായാലും വൈകാതെ അവളെത്തും. കൂട്ടുകാര് ഓവറായി കുടിപ്പിച്ചതാണെന്ന് സായ്‌വിന്‍റെ വീട്ടുകാര്‍ അവളോട് പറഞ്ഞുവത്രേ. മാത്രമല്ല മേലാല്‍ മര്യാദയ്ക്ക് നടക്കാമെന്ന് സത്യം ചെയ്യുന്ന കാര്യം അന്‍സര്‍ അവളോട് പറഞ്ഞിട്ടും ഉണ്ടാവും. അപ്പോള്‍ അവള്‍ക്കത്ര ദേഷ്യം ഉണ്ടാവാനിടയില്ല. എന്നാലും രാവിലെ ഒന്നുംപറയാതെ ദേവു പുറത്തുനിന്ന് വാതില്‍ പൂട്ടി പണിക്ക് പോയില്ലേ. ചിലപ്പോള്‍ ഉറക്കം കെടുത്തണ്ടാന്ന് വെച്ചിട്ടാവും അങ്ങിനെ ചെയ്തത്. ആലോചിക്കുംതോറും ചെയ്തതെല്ലം വേണ്ടായിരുന്നു എന്ന് തോന്നുന്നു.


പ്രദീപ് ആദ്യം വാങ്ങിച്ചുതന്നത് ധാരാളമായിരുന്നു. അതുപോരാഞ്ഞ് വാങ്ങിയതാണ് ആ കുപ്പി. വീട്ടില്‍കൊണ്ടുപോയി വല്ലപ്പോഴും ലേശം കഴിച്ചോളാനാണ് അവന്‍ പറഞ്ഞത്. അത് മുഴുവന്‍ എല്ലാവരുംകൂടി കുടിച്ചുതീര്‍ത്തു. എന്നിട്ടോ. ഉടുതുണിയഴിച്ച് പാട്ടുംപാടി നടന്നു. ആ കാര്യം പത്താളറിഞ്ഞാല്‍ മാനം പോയതുതന്നെ. 


ഉച്ചയ്ക്ക് അന്‍സറിനോടൊപ്പം ചെന്നപ്പോള്‍ സായ്‌വ് പറഞ്ഞ കാര്യം ഓര്‍മ്മവന്നു


''എന്ത് പ്രാന്താടാ നീ കാട്ട്യേത്''എന്നാണ് സായ്‌വ് ചോദിച്ചത്. ചെറുപ്പം കുട്ടികളാണ് അതൊക്കെ കാണിച്ചതെങ്കില്‍ സാരൂല്യാ. ഇത് താടീം തലീം നരച്ചുതുടങ്ങീട്ട് ഇമ്മാതിരിവഷളത്തരം ആരെങ്കിലുംകാട്ട്വോ എന്നാണ് സായ്‌വിന്‍റെ ചോദ്യം. അയാളുടെ കെട്ട്യോളും മരുമകളും കളിയാക്കി ചിരിച്ചത് ആലോചിക്കുമ്പോള്‍ സ്വയം വെറുപ്പ് തോന്നുന്നു. 


നല്ലകാലത്ത് ബോധം മറയുന്നതുവരെ കുടിച്ചിട്ടുണ്ട്. എത്രയോ പൂരപ്പറമ്പില്‍ ലക്കുകെട്ട് കിടന്നുറങ്ങിയിട്ടുണ്ട്. പ്രായത്തിന്‍റെ കുഴപ്പമായിട്ടാണ് അതിനെയെല്ലാം കണ്ടത്. എന്നാല്‍ ഇപ്പോള്‍. ആരേയും കുറ്റം പറയാനാവില്ല. കാശുമണിയെ കണ്ടില്ലെങ്കില്‍    ഒരുപക്ഷെ ഇത്രയധികം കുടിക്കുമായിരുന്നില്ല. അവനോടുള്ള ദേഷ്യം തീര്‍ത്തത് ഇങ്ങിനെയായി.


ദേവു വരട്ടെ. എന്തെങ്കിലും പറഞ്ഞ് അവളെ സമാധാനിപ്പിക്കണം. കയ്യിലുള്ള രണ്ടായിരം ഉറുപ്പിക അവള്‍ക്ക് കൊടുക്കണം. സ്വന്തം ആവശ്യത്തിന്ന് ബാക്കിയുള്ളത് മതി. ചീട്ടുകളിക്കാന്‍ പോവാതെ നോക്കണം. എന്നാല്‍ പണത്തിന്ന് വലിയ ചിലവില്ല. 


അഞ്ചുമണിക്ക് ചെല്ലാന്‍ അന്‍സര്‍ പറഞ്ഞതാണ്. രണ്ട് സിം ഇടാന്‍     പറ്റുന്ന മൊബൈലാണ്. ഒരു സിം അവന്‍ വാങ്ങിവെച്ചിട്ടുണ്ടാവും. എന്നാലും ഇപ്പോഴങ്ങോട്ട് പോവുന്നില്ല. ദേവു അവിടെ ഉണ്ടാവും. അവിടെവെച്ച് അവളെ കാണാന്‍ വയ്യ. മൊബൈല്‍ നാളെ വാങ്ങാം. ഉച്ചയ്ക്കവന്‍ മൊബൈല്‍ കാണിച്ചുതന്നു. ഡിസ്പ്ലേ പൊട്ടി മാറ്റിയിട്ട സെറ്റാണെന്ന് ആ മൊബൈല്‍ കാണുന്ന ആരും പറയില്ല. പുതുപുത്തന്‍ മൊബൈല്‍പോലെയുണ്ട്. അത് ഇട്ടുവെക്കുന്ന പെട്ടിയുടെ പുതുമകൂടി നഷ്ടപ്പെട്ടിട്ടില്ല. മൊബൈല്‍ കിട്ടിയാലും എങ്ങിനെ ഉപയോഗിക്കണമെന്ന് മനസ്സിലാക്കാനുണ്ട്. അതൊക്കെ അന്‍സര്‍ പറഞ്ഞുതരും. സ്നേഹമുള്ള കുട്ടിയാണ് അവന്‍. സായ്‌വിന്‍റെ രണ്ടാമനും നല്ലകുട്ടിയാണ്. പാവങ്ങളെ സഹായിക്കുന്ന കാര്യത്തില്‍ ആരാരാ മീതെ എന്നേയുള്ളു. 


''എന്തിനാ വാപ്പാ നിങ്ങള് കുഞ്ച്വോട്ടനെ ഇങ്ങനെ ചീത്ത പറയുണ്. ഒരു തെറ്റൊക്കെ ആര്‍ക്കും പറ്റില്ലേ''എന്നുചോദിച്ച് ഒപ്പം നിന്നതാണ് അവന്‍. 


ഇടവഴിയിലൂടെ ദേവു വരുന്നുണ്ട്. എന്താണ് അവളുടെ ഭാവമെന്ന് അറിയില്ല. ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ച് ഉമ്മറത്തിരുന്നു.


''എന്താ സായ്‌വിന്‍റെ വീട്ടിലിക്ക് വന്നില്ല''എത്തിയതും അവള്‍ ചോദിച്ചു.


''ഒന്നൂല്യാ. ഊണുകഴിഞ്ഞുവന്ന് ഉറങ്ങി എണീക്കാന്‍ വൈകി''.


''നിങ്ങള് മൊബൈല്‍ വാങ്ങാന്‍ വരുംന്ന് പറഞ്ഞ് അന്‍സര്‍ അവിടെ കാത്തിരിക്കുണുണ്ട്''.


''നാളെ പോയി വാങ്ങിക്കോളാം''.


''അതെന്താ. ഇന്ന് വെളീല് ഇറങ്ങുണില്യേ''.


''ഇല്ല. എന്തോ ഒരു മടി''.


''ഇന്നലെ കാട്ട്യേ കാര്യം ആലോചിച്ചിട്ടല്ലേ. ഞങ്ങളത് പറഞ്ഞ് കൊറെ ചിരിച്ചു''. ആകെക്കൂടി നാണക്കേടായി.


''ശിവരാത്രിക്ക് ഉറക്കം ഒഴിക്കാന്‍ ഞങ്ങളൊരു വിദ്യ കണ്ടിട്ടുണ്ട്''ഡ്രസ്സ് മാറ്റിവന്ന ദേവു പറഞ്ഞു.


''എന്ത് വിദ്യ''.


''ഇന്നലത്തെപ്പോലെ നിങ്ങളെ നല്ലോണം കുടിപ്പിക്കും. ഉള്ളില്  സാധനം ചെന്നാല്‍ നിങ്ങള് ഉടുത്ത മുണ്ടാഴിച്ച് തലേല്‍കെട്ടി പാട്ടു പാട്വോലോ. അതിന്‍റൊപ്പം മേപ്പട്ടും കീപ്പട്ടും ചാടി കളിച്ചോളിന്‍. അന്നാവുമ്പൊ കാണാന്‍ നെറയെ ആളുണ്ടാവും''. മുഖമടച്ച് ഒരടി കിട്ടിയതുപോലെ തോന്നി. ഒന്നും മിണ്ടാതെ തല താഴ്ത്തിയിരുന്നു. ഇതിങ്ങിനെ വിട്ടാല്‍ പറ്റില്ല. ഇവളുടെ മനസ്സ് മാറ്റാന്‍ എന്തെങ്കിലും വഴികാണണം. ദേവു കഞ്ഞിവെക്കാന്‍ പോയിരിക്കുന്നു. ബാഗില്‍നിന്ന് രണ്ടായിരത്തിന്‍റെ നോട്ടെടുത്ത് കയ്യില്‍വെച്ച് നേരെ അടുക്കളയിലേക്ക് നടന്നു.


''നീയെന്താ രാവിലെപോവുമ്പൊ എന്നെ വിളിക്കാഞ്ഞ്''ദേവുവിനോട് ചോദിച്ചു.


''വിളിച്ചില്ലെങ്കിലെന്താ. കഴിക്കാനുള്ളത് എടുത്തുവെച്ചിട്ടല്ലേ ഞാന്‍ പണിക്ക് പോയത്''.


''അതൊക്കെ തണുത്ത് കേടുവന്നു. ഞാനതിനെ നായയ്ക്ക് കൊടുത്തു''.


''നന്നായി. സമയത്തിന് എണീറ്റില്ലെങ്കില്‍ അങ്ങനത്തന്നെ ഉണ്ടാവും''.


''നീ വിളിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ എണീറ്റിട്ടുണ്ടാവും''.


''പാട്ട് പാടി ചാടിക്കളിച്ച് ക്ഷീണിച്ചുവന്ന് കിടന്നതല്ലേ. മത്യാവോളം ഉറങ്ങിക്കോട്ടേന്ന് വിചാരിച്ചു''. വെളുക്കാന്‍ തേച്ചത് പാണ്ടായല്ലോ. അടുത്ത വിദ്യയില്‍ എന്തായാലും ഇവള്‍ വീഴും.


''ഇന്നാ, ഇത് കയ്യില്‍വെച്ചോ''രണ്ടായിരം അവളുടെ നേരെ നീട്ടി.


''എന്താ ഇത്''.


''കണ്ടാല്‍ അറിയില്ലേ. ഇത് പൈസ''. 


''കള്ളുകുടിച്ച് ചാടി കളിച്ചാല്‍  ഇത്ര കാശ് കിട്ടുംച്ചാല്‍ എന്നും നിങ്ങള് കുടിച്ചോളിന്‍''അവള്‍ നോട്ട് വാങ്ങി മടിയില്‍വെച്ചു. തല്‍ക്കാലം ഒന്നും പറയാതിരിക്കുന്നതാണ് നല്ലത്. 


''മോന്ത്യാവുമ്പൊ അരളിടെ ചോട്ടില് വിളക്ക് വെക്കണം''


''അതെന്താ പതിവില്ലാണ്ടേ''


''അപ്പനീം അമ്മേം പിടിച്ച് സത്യം ചെയ്യാനാണ്''


''എന്ത് സത്യം''


''മേലാല്‍ കുടിച്ച് വട്ടത്തിരിയാണ്ടെ പണ്യെടുത്ത് വല്ലതും സമ്പാദിച്ച് നിന്നെ ഏല്‍പ്പിക്കാന്ന് സത്യം ചെയ്യാന്‍''


''അതൊന്നും വേണ്ടാ. ഈ പറഞ്ഞതന്നെ ധാരാളം''


''സത്യം ചെയ്തില്ലെങ്കില്‍ ഇനീം തപ്പ് പറ്റും. അതാണ്''


''ഞാന്‍ കുളിച്ചുവന്ന് വിളക്ക് വെക്കാം. നിങ്ങളും കുളിച്ചിട്ട് വരിന്‍''


''ചന്ദനത്തിരീം കല്‍പ്പൂരൂം കത്തിക്കണം''


''ഒക്കെ ഞാന്‍ ചെയ്യാം. നിങ്ങള് കുളിക്കാന്‍ നോക്കിന്‍ ''ദേവു പറഞ്ഞതും കുളിക്കാനൊരുങ്ങി


ഭാഗം :-37.


''നാലുകൊല്ലം കഴിഞ്ഞാല്‍ വയസ്സ് അറുപതാണ്. ചള്ള് പിള്ളരടെ ഒപ്പം കളിച്ചു നടക്കുമ്പൊ അത് ഓര്‍മ്മ വേണം. തരക്കാരടെ ഒപ്പം വേണം എന്തും ചെയ്യാന്‍''. കിടക്കപ്പായില്‍വെച്ച് ദേവു പറഞ്ഞു.      മറുപടി ഒന്നും പറയാനില്ല. വെറുതെ കേട്ടുകൊണ്ട് കിടന്നു.


''കെട്ട്യോന്മാര് പണ്യെടുത്ത് പെണ്ണുങ്ങളെ പോറ്റ്വാണ് പതിവ്. ഇവിടെ നേരെ മറിച്ചാണ്. ഞാന്‍ പണ്യെടുത്ത് നിങ്ങളെ പോറ്റ്വാണ്''.


''അല്ലാന്ന് ഞാന്‍ പറഞ്ഞ്വോ. പിന്നെന്തിനാ കുറ്റം പറയുണ്''.


''ഞാന്‍ ഇല്യാത്തതല്ല പറയുണത്. കഷ്ടപ്പെട്ട് ഞാന്‍ നിങ്ങളെ നോക്കുണത് എന്തിനാന്ന് അറിയ്യോ''.


''എനിക്കറിയില്ല. നീ തന്നെ പറ''.


''ആണായിട്ട് ഒരുത്തന്‍ കൂടേണ്ടല്ലോ എന്ന സമാധാനത്തിനാണ്. ഇങ്ങനെ പോയാല്‍ അതും ഇല്യാണ്ട്യാവും''.


''എന്താ, നീയെന്നെ വിട്ടിട്ട് പോവ്വാണോ''.


''ഞാന്‍ വിട്ടിട്ട് പോവ്വല്ല. നിങ്ങള്  പോവും. കുടിച്ച് നാക്കെറങ്ങി നിങ്ങള്  എവിടേങ്കിലും ചത്ത് കിടക്കും''.


''വേണ്ടാത്ത കൂട്ടം കൂടാതെ. എങ്ങന്യാ വര്വാന്ന് പറയാന്‍ പറ്റില്ല''.


''വേണ്ടാത്ത കൂട്ടം കൂട്യേത് തെറ്റ്. ചെയ്യുണതിന്ന് തെറ്റില്ല''.


''ഒരബദ്ധം പറ്റി. ഇന്യങ്ങനെണ്ടാവില്ലാന്ന് നീ കാണച്ചലല്ലേ കുറച്ചുമുമ്പ് ഞാന്‍ അപ്പനീം അമ്മേം പിടിച്ച് സത്യം ചെയ്തത്''.


''എനിക്ക് നിങ്ങളെ തീരെ വിശ്വാസൂല്യാ. നിങ്ങളെന്‍റെ തലേല് കൈവെച്ച് സത്യം ചെയ്യണം. എന്നാലേ വിശ്വാസാവൂ''


''അതെന്തിനാ. അപ്പനും അമ്മീം ദൈവത്തെ മാതിര്യല്ലേ''


''നിങ്ങടെ അപ്പനും അമ്മേം ആണ് നിങ്ങളെ ഈ കോലത്തിലാക്ക്യേത്. നിങ്ങടെ ഉള്ളില്‍ അവരോട് ദേഷ്യൂണ്ടാവും. അങ്ങന്യാവുമ്പൊ അവരെ പിടിച്ച് സത്യം ചെയ്താല്‍ നിങ്ങളത് തെറ്റിക്കും. എന്‍റെ കാര്യം അതല്ല. ഞാന്‍ പണ്യെടുത്താലല്ലേ നിങ്ങക്ക് തിന്നാന്‍ കിട്ടു. അപ്പൊ എന്‍റെ തലേല് തൊട്ട് സത്യംചെയ്താല്‍ അത് തെറ്റിക്കാന്‍ നിങ്ങള് പേടിക്കും '' 


''അങ്ങന്യാച്ചാല്‍ അങ്ങന്യാവട്ടെ''അവളുടെ തലയില്‍ കൈവെച്ച് സത്യം ചെയ്തു.


''സത്യം തെറ്റിച്ചാല്‍ ഞാന്‍ ചാവും. പിന്നെ നിങ്ങളെ നോക്കാന്‍ ഒരാളും ഉണ്ടാവില്ല''അവള്‍ മുന്നറിയിപ്പ് തന്നു.


''നിനക്ക് കേട് പറ്റുണ ഒന്നും ഞാന്‍ ചെയ്യില്ല''.


''ഇനി സത്യം പറയിന്‍. എവിടുന്നാ നിങ്ങക്ക് രണ്ടായിരം കിട്ട്യേത്. ലോട്ടറി കിട്ട്യേത് ചിലവാക്കീട്ട് ബാക്കി വന്ന കാശല്ലേ അത്''.


''ലോട്ടറിടെ കാശ് കിട്ടീട്ടില്ല. അത് കിട്ടാന്‍ വേണ്ടതൊക്കെ ചെയ്തിട്ടുണ്ട്. ഇത് അനാമത്ത് കാശ് കിട്ട്യേതാണ്''. 


കൃഷ്ണന്‍കുട്ടിയുടെ ഭൂമി ഭാഗംവെക്കാന്‍ ഇടനിലക്കാരനായി നിന്നതും അവര്‍ പണം തന്നതും വിവരിച്ചു.


''ശിവന്‍റേന്ന് കാശ് വാങ്ങാഞ്ഞത് നന്നായി. ഇല്ലാത്തോനെ പറ്റിച്ചിട്ട് നമുക്ക് ഒന്നും വേണ്ടാ''


''അതന്യാണ് ഞാന്‍ വാങ്ങാഞ്ഞത്''.


''അത്വോല്ല. അവന്‍റെ കെട്ട്യോള്‍ക്ക് എന്നും ശ്വാസം മുട്ടലാണ്. മുമ്പ് എന്‍റെകൂടെ പണിക്ക് വന്നിരുന്നു. നാല് ദിവസം പണ്യെടുത്താല്‍ പത്തുദിവസം അവള് വയ്യാണ്ടെ കിടക്കും''


''നാളെ രാവിലെ രാവുത്തന്മാരെ കാണാന്‍ പോണം. ശിവന് കിട്ടുണ ഭൂമി അവരെടുത്തിട്ട് വഴിവക്കത്തുള്ള അവരടെ സ്ഥലത്തിന്ന് കുറച്ച് അവന് കൊടുക്കാന്‍ പറയണം''.


''അവരത് ചെയ്യോ''.


''പറയുണപോലെ പറഞ്ഞാല്‍ കാര്യം നടക്കും''.


''അവന് വീടുണ്ടാക്കുണ കൂട്ടത്തില്‍ നമ്മടെ വീടും നന്നാക്കണം''.


''അത് ശര്യാവില്ല. അവന് വീടുണ്ടാക്കാന്‍ പറ്റ്യേ ആള്‍ക്കാരെ  അവന്‍ ഏര്‍പ്പാടാക്കിക്കോട്ടെ. നമുക്ക് വേറെ ആള്‍ക്കാരെ നോക്കാം. ഇല്ലെങ്കില്‍ ഞാനവനെ പറ്റിച്ചൂന്ന് പറയാന്‍ ആളുണ്ടാവും. എന്തിനാ വേണ്ടാത്തത് കേള്‍ക്കാന്‍ നിക്കുണ്''.

 

''അതും ശര്യാണ്''.


''പറ്റ്യാല്‍ പ്രസിഡണ്ടിനെ കൂട്ടീട്ട് വന്ന് നമ്മടെ വീട് കാണിച്ചുകൊടുക്കും''.


''മഴ തുടങ്ങുമ്പഴയ്ക്കും പണിതീര്‍ത്ത് താമസിക്കണം''.


''നീ ഒരുകാര്യം ചെയ്യ്. രാവിലെ മുറ്റമടിക്കാന്‍ പോവുമ്പൊ എന്നെ വിളിച്ചു വിട്. കാലത്തന്നെ രാവുത്തന്മാരെ കാണണം''. 


''പറഞ്ഞ കാര്യം ഒന്നുംകൂടി പറയ്യാണ്. നമുക്ക് മക്കളും കുട്ട്യേളും ഇല്യാന്ന് നിങ്ങക്കറിയാലോ. എന്തെങ്കിലും പറ്റ്യാല്‍ എനിക്കാരൂല്യാ. എപ്പഴും അത് ഓര്‍മ്മ വേണം''.


''അത് എപ്പഴും എന്‍റെ മനസ്സിലുണ്ട്. നീ ധൈര്യായിട്ട് ഉറങ്ങിക്കോ''. ഓരോ കാര്യങ്ങള്‍ ആലോചിച്ചുകൊണ്ടങ്ങിനെ കിടന്നു. അധികം വൈകാതെ ദേവുവിന്‍റെ കൂര്‍ക്കംവലി കേട്ടു.


ഭാഗം :-38.


രാവുത്തന്മാരുടെ വീടിന്‍റെ പടിയിറങ്ങിയത്  സന്തോഷത്തോടെയാണ്. വിചാരിച്ച കാര്യം സാധിച്ചു. ശിവന്‍ വരുമ്പോള്‍ അത് പറയാം. നേരം വെളുക്കുമ്പോള്‍തന്നെ എത്തിയത് നന്നായി. ഇല്ലെങ്കില്‍ ഇന്ന് ഈ കാര്യം നടക്കില്ല. രാവുത്തന്മാര്‍ രാവിലെത്തന്നെ ഒരോകാര്യമായി വീട്ടില്‍നിന്ന് ഇറങ്ങുമെന്നറിയാം. അതാണ് രാവിലെ നേരത്തെ അവരെ കാണാനുള്ള ഉദ്ദേശം ദേവുവിനോട് പറഞ്ഞത്. അതനുസരിച്ച് ദേവു വിളിച്ചുവിട്ടു.  


അവള്‍ മുറ്റമടിക്കാന്‍ പോവുന്നനേരത്ത് ഇറങ്ങിയതാണ്. പഞ്ചായത്ത് പാതയില്‍ക്കൂടി രണ്ടുനാഴിക നടന്നാലെ രാവുത്തന്മാരുടെ വീട്ടിലെത്തു. കുന്നിറങ്ങി വരമ്പത്തുകൂടി പോയാല്‍ പകുതി ദൂരമേയുള്ളൂ. ഏട്ടനും അനുജനും ഒരുവളപ്പിലാണ് താമസം. ഏത് കാര്യവും രണ്ടുപേരുംകൂടി ആലോചിച്ചേ തീരുമാനിക്കൂ. അനിയന്‍ രാവുത്തര്‍ പൊള്ളാച്ചിയിലേക്ക് പോവാന്‍ ഒരുങ്ങിനില്‍ക്കുമ്പോഴാണ് എത്തിയത്. ചെന്ന ഉടനെ കാര്യം പറഞ്ഞു.


''ആ സ്ഥലം അങ്ങനെ കിടക്കുണതോണ്ട് ഞങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ട്. അത് കൊടുക്ക്വോന്ന് കൃഷ്ണന്‍കുട്ട്യോട് ചോദിക്കണംന്ന് വിചാരിച്ച് ഞങ്ങള് ഇരിക്ക്യാണ്''ഏട്ടന്‍ രാവുത്തര്‍ അത് പറഞ്ഞപ്പോള്‍ സമാധാനമായി.


''ഞങ്ങള്‍ക്ക് ആ സ്ഥലംകൊണ്ട് പ്രത്യേകിച്ചൊരു ആവശ്യൂണ്ടായിട്ടല്ല. നമ്മടെ സ്ഥലത്തിന്‍റെ തൊട്ട് കാടുപൊത്തി കിടക്കുണത് കാണുമ്പൊ ഒരു വിഷമം. അത്രേന്നെ''അനിയന്‍ കൂട്ടിച്ചേര്‍ത്തു.


''മുതലാളി അതെടുത്തിട്ട് ആ ചെക്കന് വഴിപ്പള്ളേലൊരു വീടുണ്ടാക്കാന്‍ സ്ഥലം കൊടുക്കിന്‍''എന്ന് മയത്തില്‍ പറഞ്ഞു.


''സംഗത്യോക്കെ ശരി. അവന്‍റെ സ്ഥലത്തിന് ഞങ്ങടെ സ്ഥലത്തിന്‍റെ വെല കാണില്യാട്ടോ''അനിയന്‍ കുറെക്കൂടി കാര്യക്കാരനാണ്.


''അത് എല്ലാരുക്കും അറിയുണ കാര്യോല്ലേ. മുതലാളിമാര് ആ സാധൂന് ഒരു സഹായം ചെയ്യിന്‍''വീണ്ടും അപേക്ഷിച്ചു.


''ശരി. അതിന്‍റെ ആധരം കൊണ്ടുവാ. അളന്നു നോക്കീട്ട് വേണ്ടത് ചെയ്യാ''.


''രണ്ടുദിവസത്തിനുള്ളില്‍ ഞാന്‍ അതുംകൊണ്ട് വരാം''.


''ഒരുകാര്യം ഞാനിപ്പൊത്തന്നെ പറയാം. തൊള്ളേല്‍തോന്ന്യ ബ്രോക്കര്‍ കമ്മീഷന്‍ നീ ചോദിച്ചാല്‍ ഞങ്ങള് തരില്ല''അനിയന്‍ അടുത്ത വ്യവസ്ഥ പറഞ്ഞു.


''മുതലാളി എനിക്കൊന്നും തരണ്ട. അവന്‍റെ കഷ്ടപ്പാട് കണ്ടിട്ട് ഞാന്‍ ഇറങ്ങ്യേതാണ്''.


''ഒന്നും തരാതിരിക്കില്ല. നാട്ടുനടപ്പനുസരിച്ചുള്ളത് ഞങ്ങള് ചെയ്യും''ഏട്ടന്‍ ആശ്വസിപ്പിച്ചു.


എന്തെങ്കിലും കിട്ടിയാല്‍ കിട്ടട്ടെ. ഇല്ലെങ്കില്‍ വേണ്ടാ. ഒരു വഴീല്യാതെ നടക്കുന്നവന് ഒരുവീടാവട്ടെ. ഇന്നുതന്നെ കൃഷ്ണന്‍കുട്ടിയെ കാണണം. സ്ഥലത്തിന്‍റെ ആധാരം വാങ്ങണം. രാവുത്തന്മാരെ കാണിച്ച് അടുത്ത നടപടി ചെയ്യണം. ഓരോന്ന് ആലോചിച്ചുകൊണ്ട് മെല്ലെ നടന്നു.


''എന്താ കുഞ്ച്വോട്ടാ, ഈ വഴിക്ക്''പിന്‍വിളി കേട്ട് തിരിഞ്ഞുനോക്കി. വേശനാണ്.


''നീയെവിടെ പോയി വരുണൂ''.


''മേസ്ത്രിടെ വീട്ടിലിക്ക് പോയിട്ട് വര്വാണ്''.


''എന്താ അവടെ''.


''അയാളടെ പേരക്കുട്ടി ഓടിച്ച ഒരു സ്കൂട്ടി കൊടുക്കാനുണ്ടെന്ന് കേട്ടു. അത് നോക്കാന്‍ പോയതാ''.


''എന്നിട്ട് എന്തായി''.


''പെണ്‍കുട്ടി ഓട്ട്യേ വണ്ട്യല്ലേ. അനങ്ങീട്ടില്ല''.


''പിന്നെന്തിനാ അവര് വില്‍ക്കുണ്''.


''കുട്ടി പഠിപ്പ് കഴിഞ്ഞ് ബാംഗ്ലൂരിലാണ്. വണ്ടി ഉപയോഗിക്കാണ്ടെ ഒരു മുക്കില് വെച്ചിരിക്ക്യാ''.


''എന്നിട്ടത് വാങ്ങുണ്വോ''.


''നിങ്ങടടുത്ത് ഒരു മോപ്പഡ് വാങ്ങാന്‍ പറഞ്ഞപ്പൊ എനിക്കൊരു മോഹൂണ്ടായിരുന്നു. നിങ്ങള് കാറാണ് വാങ്ങുണ് എന്ന് കേട്ടപ്പൊ എനിക്കൊന്ന് വാങ്ങണംന്ന് തോന്നി''. വിഡ്ഢി പറങ്ങോടന്‍. കാറ് വാങ്ങുമെന്ന് വിശ്വസിച്ച് ഇരിപ്പാണ്. അങ്ങിനെ ഇരിക്കട്ടെ.


''നീ വീട്ടില്‍ പറഞ്ഞ്വോ''.


''ഓ. അവളുക്ക് അതിലേറെ സന്തോഷം. സ്കൂട്ട്യാവുമ്പൊ എനിക്കും ഓട്ടാലോന്ന് പറഞ്ഞു''. ബെസ്റ്റ് കഥ . കെട്ടോന് പറ്റിയ കെട്ട്യോള്.


''എന്താ വില പറഞ്ഞത്''.


''വേശാ, നീയെടുത്തോ. പാകംപോലെ തരാന്ന് പറഞ്ഞു. ഇന്‍ഷൂറന്‍സ് തീര്‍ന്ന്വോത്രേ. അത് ഇന്ന് അടപ്പിക്കും''.


''ഇടയ്ക്ക് എന്നെ അതില് കേറ്റീട്ട് പോണം''.


''എന്താ സംശയം. നിങ്ങടെ കാറില് ഞാന്‍ കേറുണതല്ലേ. അപ്പൊ നിങ്ങളെ കേറ്റാണ്ടിരിക്ക്വോ''. കേട്ടപ്പോള്‍  ചിരി വന്നു. ഒന്നും പറഞ്ഞില്ല.  എന്തോ വിശ്വസിച്ചോട്ടെ.


''എന്തായാലും വേഗം വാങ്ങ്. പറ്റുമ്പഴേ പറ്റൂ''.


''കെട്ട്യോള് അവളടെ സ്വര്‍ണ്ണം പണയം വെക്കാന്‍ തരാന്ന് പറഞ്ഞു. അതോണ്ട് കാശിന്‍റെ കാര്യം പ്രശ്നൂല്യാ''.


''മീന്‍ പിടിച്ച് കിട്ടുണ കാശ് കന്നാപിന്നാന്ന് കളയാതെ കടം വീട്ടാന്‍ നോക്കണം''.


''അത് പറയാനുണ്ടോ. ഇനി പറയിന്‍ നിങ്ങള് എവിടുന്നാണ് വരുണത്''.


''ഞാന്‍ രാവുത്തന്മാരെ കാണാന്‍ പോയതാ. അവരടെ ബന്ധുവീട്ടില് ഒരു വണ്ടി കൊടുക്കാനുണ്ടെന്ന് കേട്ടു. അത് ചോദിക്കാനാ''. സ്ഥലകച്ചവടം ഇവനറിയണ്ടാ. അറിഞ്ഞാല്‍ നാടുമുഴുവന്‍ ആ വാര്‍ത്തയെത്തും.


''എന്നിട്ട് വണ്ടി കിട്ട്വോ''.


''ചോദിച്ചിട്ട് പറയാന്ന് പറഞ്ഞു''.


''നിങ്ങള്‍ക്കൊരു കാറ്. എനിക്കൊരു സ്കൂട്ടി. എന്താ നമ്മട്യോരു കഥ'' വേശന്‍ ചിരിച്ചു. അവന്‍റെ ചിരിയില്‍ പങ്കുചേര്‍ന്നു.


ഭാഗം :-39.


വാതില്‍ തുറന്ന് വീട്ടിനകത്തേക്ക് കയറി. ദേവു വരാറാവുന്നു. അവള്‍ വരുമ്പോഴേക്കും കളി കഴിക്കാം. അവള്‍ പണിക്കിറങ്ങുമ്പോള്‍ ഒന്നിച്ച് പുറപ്പെടാം. ആദ്യം അന്‍സറിനെ കണ്ട് മൊബൈല്‍ വാങ്ങണം. എന്നിട്ട്  കൃഷ്ണന്‍കുട്ടിയെ കണ്ട് ആധാരം ചോദിക്കണം. ഇത് രണ്ടും കഴിഞ്ഞിട്ട് പ്രസിഡണ്ടിനെ പോയി കാണാം. കുളിച്ചൊരുങ്ങിയപ്പോഴേക്കും ദേവു പണി കഴിഞ്ഞെത്തി. 


''പോയ കാര്യം എന്തായി''വന്ന ഉടനെ അവള്‍ ചോദിച്ചു.


''ശിവന് കിട്ടാന്‍ പോണ സ്ഥലത്തില് അവര്‍ക്കൊരു നോട്ടൂണ്ട്. അതോണ്ട് അധികം പറയണ്ടി വന്നില്ല''.


''അപ്പൊ സ്ഥലത്തിന്‍റെ കാര്യം ശര്യാവും. വീടുണ്ടാക്കാന്‍ പഞ്ചായത്ത് വക കാശ് കിട്ടാനോ. അതിന് കടലാസൊക്കെ കൊടുക്കണ്ടേ''.


''ഞാനിന്ന് പ്രസിഡണ്ടിനെ കാണാന്‍ പോണുണ്ട്. ഓഫീസില്‍ കേറി എല്ലാ കാര്യൂം ചോദിച്ചറിയും''. 


''ഞാന്‍ ഇന്നലെ പറഞ്ഞത് ഓര്‍മ്മീണ്ടല്ലോ''.


''നമ്മടെ വീട് പൊളിച്ചുകെട്ടുണ കാര്യോല്ലെ. അത് മറക്കില്ല''.


''ഞാനൊരു കാര്യം പറയട്ടെ. ലോട്ടറികിട്ട്യേ പൈസ ചിലവാക്കി വള വാങ്ങണ്ട. വീടുപണിക്ക് തെകയാണ്ടെ വന്നാല്‍ എടുക്കാലോ''.


''അപ്പൊ ആ പൈസ എന്താ ചെയ്യണ്ട്''.


''അത് നിങ്ങടെ പേരില്‍ ബാങ്കിലിടിന്‍. ആവശ്യം വന്നില്ലെങ്കില്‍ അപ്പൊ എന്താ വേണ്ടത്ച്ചാല്‍ ചെയ്യാലോ''.


''എന്‍റെ പേരില് ബാങ്കിലിടണ്ടാ. നൂറാള് ചോദിച്ചോണ്ട് വരും. പൈസ നിന്‍റെ പേരിലിടാം''.


''അതെങ്ങന്യാച്ചാല്‍ ചെയ്തോളിന്‍. ആരടെ പേരിലിട്ടാലും കാര്യം നടക്കണം''. ഭക്ഷണംകഴിഞ്ഞ് ദേവുവിനോടൊപ്പമിറങ്ങി. സായ്‌വിന്‍റെ വീടുവരെ അവളോടൊപ്പം നടന്നു.


''ഞാന്‍ പറഞ്ഞത് ഓര്‍മ്മീണ്ടല്ലോ. പണീംതൊരൂം ഇല്ലാത്തോരടെകൂടെ നടന്ന് കുടിച്ച് ബോധംകെടാന്‍ നിക്കണ്ടാ''.


''എന്താണ്ട്യമ്മാ, ഒരബദ്ധം പറ്റീന്നുവെച്ച് എപ്പഴും പറ്റ്വോ''.


''പറ്റാഞ്ഞാല്‍ നന്ന്''അവള്‍ അതും പറഞ്ഞ് നടന്നു. സായ്‌വും ഭാര്യയും അന്‍സറും ഉമ്മറത്തിരിപ്പാണ്. മരുമകള്‍ പൂച്ചെടികള്‍ നനയ്ക്കുന്നുണ്ട്. 


''കുഞ്ച്വോട്ടാ, നിങ്ങള് നല്ല ആളാണ്. നാലുമണിക്ക് വരാന്ന് പറഞ്ഞ് പോയിട്ട് ഇപ്പഴാ വരുണത്''അന്‍സര്‍ പറഞ്ഞു.


''രാത്രീലെ അദ്ധ്വാനത്തിന്‍റെ ക്ഷീണംകൊണ്ട് അവന്‍ ഉറങ്ങ്യേതാവും'' സായ്‌വ് ഒരുകൊട്ട് തന്നു.


''ഇന്നലെ ഓരോകാര്യായിട്ട് രണ്ടുമൂന്ന് ആള്‍ക്കാര് വന്നിരുന്നു. അതാ പറ്റ്യേത്''.


''പ്രധാനമന്ത്രി കഴിഞ്ഞാല്‍ പിന്നെ തിരക്കുള്ള ആളാണ് ഇവന്‍''.


''അങ്ങന്യോന്നൂല്യാ. എന്തെങ്കിലും ആവശ്യം പറഞ്ഞ് ആരെങ്കിലും വന്നാല്‍ പറ്റില്ലാന്ന് പറയാന്‍ വയ്യ. അതാ പ്രശ്നം''.


''അതെന്തോ ആയിക്കോട്ടെ. കുറച്ചുദിവസം നിന്നെക്കൊണ്ട് ഇവിടെ ആവശ്യൂണ്ട്''സായ്‌വ് അറിയിച്ചു.


''അതിനെന്താ. മുതലാളി എന്നെ മനസ്സില്‍ വിചാരിച്ചാ മതി, ആ നിമിഷം ഞാനിവിടെ എത്തും''.


''ഓ എന്ന് പറഞ്ഞുപോയി ഒമ്പതാംപക്കം കണ്ടാല്‍പോരാ. ഇവിടുത്തെ ആവശ്യത്തിന് ആളെ കിട്ടണം''.


''എന്താ ഞാന്‍ ചെയ്യണ്ട്''.


''അന്‍വറിന്‍റെ നിക്കാഹ് ആവാറായി. കുറെ പണീണ്ട്''.


''ആയോ. എന്നെക്കാ നിക്കാഹ്''.


''അവന്‍ അടുത്ത ആഴ്ച എത്തും. എന്നിട്ട് തീരുമാനിക്കും''.


''അന്ന് പോയി കണ്ട കുട്ട്യാണോ''.


''അതന്നെ. നിക്കാഹിന്ന് മുമ്പ് വീട് പെയിന്‍റടിക്കണം. പിന്നീം ചില്ലറ പണ്യേളൊക്കീണ്ട്. അന്‍സറിന്ന് ഒക്കെക്കൂടി ആവില്ല. അതിനാ നിന്നെ വിളിക്കുണ്''.


''മുതലാളി മൊബൈലില്‍ ഒന്ന് വിളിച്ചാ മതി. ഞാന്‍ ഓടിപ്പാഞ്ഞ് എത്തിക്കോളും''.


''മൊബൈല്‍ എന്ന് പറഞ്ഞപ്പഴാ ഓര്‍മ്മ വന്നത്. നിങ്ങടെ മൊബൈല്‍ ഇപ്പൊ തരാം''.


''ഞാനിപ്പൊ പഞ്ചായത്ത് പ്രസിഡണ്ടിനെ കാണാന്‍ പോവ്വാണ്. വരുമ്പൊ വാങ്ങ്യാല്‍ പോരേ''.


''അതുവേണ്ടാ. പെട്ടി ഇവിടെ ഇരുന്നോട്ടെ. അത് പിന്നെ എടുത്താ മതി. ഫോണ്‍ കയ്യില്‍ വെക്കിന്‍. ഒരു സിമ്മിട്ടിട്ടുണ്ട്. നിങ്ങടെ ഫോണിലുള്ള സിമ്മുംകൂടി ഇട്ടിട്ട് ഇപ്പൊത്തന്നെത്തരാം''അന്‍സര്‍ ഫോണെടുക്കാന്‍ അകത്തേക്ക് പോയി. അവന്‍ വരുന്നതും കാത്ത് ഉമ്മറത്ത് നിന്നു.


ഭാഗം :-40.


മൊബൈല്‍ കയ്യില്‍ കിട്ടാന്‍ കുറെ സമയമെടുത്തു. അന്‍സര്‍ അത് ഉപയോഗിക്കുന്നവിധം പറയുന്നത് ശ്രദ്ധിച്ച് കേട്ടിരുന്നു. കാള്‍ വന്നാല്‍ എടുക്കാനും ഫോണ്‍ വിളിക്കാനും മനസ്സിലായി. ബാക്കി കാര്യങ്ങള്‍ മെല്ലെ പഠിക്കാം. യാത്ര പറഞ്ഞ് അവിടെനിന്നിറങ്ങി.


കൃഷ്ണന്‍കുട്ടിയുടെ മക്കള്‍ വീട്ടില്‍നിന്ന് ഇറങ്ങിയിട്ടുണ്ടാവും. ഇനി അവന്‍റെ വീട്ടില്‍ ചെന്നിട്ട് കാര്യമില്ല. ആധാരം വാങ്ങാനല്ലേ പോണത്. കൃഷ്ണന്‍കുട്ടിക്ക് അതിനെക്കുറിച്ച്  ഹരി ശിവാന്ന് അറിയില്ല. അത് കിട്ടണമെങ്കില്‍ പിള്ളര് വേണം. അവര്‍ക്കേ അതൊക്കെ അറിയൂ. ഇനി വൈകുന്നേരം വാങ്ങാം. അപ്പോള്‍ മക്കളുണ്ടാവും.


പഞ്ചായത്ത് ഓഫീസിലേക്ക് ചെന്നാലോ. പ്രസിഡണ്ട് എത്താനുള്ള സമയം ആവുന്നതേയുള്ളൂ. വഴിയില്‍വെച്ച് കാര്യം സംസാരിക്കാം. ഓഫീസില്‍ ചെന്നാല്‍ പ്രസിഡണ്ടിന് തിരക്കാവും. മൊബൈലില്‍ ഒന്ന് വിളിച്ചു ചോദിച്ചാലോ എന്ന് വിചാരിച്ചു. ഇന്നാള് ഉണ്ടായപോലെ അന്വേഷിച്ചു ചെല്ലുമ്പോള്‍ എവിടേക്കെങ്കിലും പോയിട്ടുണ്ടെങ്കിലോ. പോക്കറ്റില്‍നിന്ന് മൊബൈലെടുത്തു. പുതിയ മൊബൈല്‍ ആദ്യമായി ഉപയോഗിക്കുകയാണ്. അതിന്‍റെ വര്‍ക്കത്ത് എങ്ങിനെയുണ്ട് എന്ന് ഇപ്പോഴറിയാം.


''എന്താ കുഞ്ച്വോട്ടാ''ഹലോ എന്ന് പറയുന്നതിന്നുമുമ്പേ സംഭാഷണം തുടങ്ങുന്നത് പ്രസിഡണ്ടിന്‍റെ പതിവുശൈലിയാണ്.


''ആപ്പീസില്‍ എത്തീട്ടുണ്ടോ''.


''ഇല്ല. എന്താ വിശേഷം''.


''ഞാന്‍ ഇന്നാള് ഒരു വീടിന്‍റെ കാര്യം ഫോണ്‍ ചെയ്ത് പറഞ്ഞില്ലേ. അത് ഓര്‍മ്മപ്പെടുത്താനാണ്''.


''അതിനയാള് എന്നെ കാണാന്‍ വന്നില്ലല്ലോ''.


''അവനെ ഞാന്‍ കൂട്ടീട്ട് വരാം. പിന്നെ എനിക്കും ഒരുവീട് വേണം''.


''അതെന്താ കുഞ്ച്വോട്ടന് വീടില്ലേ''.


''പത്തറുപത് കൊല്ലം പഴക്കൂള്ള വീടാണ്. മണ്ണോണ്ടാണ് ചുമരൊക്കെ കെട്ടീട്ടുള്ളത്. അത് ഇടിഞ്ഞ് വീഴാറായിട്ടുണ്ട്''.


''എന്നിട്ടെന്താ നിങ്ങള് ഇത്രകാലം നോക്കീലാ''.


''അത്ര ശ്രദ്ധിച്ചില്ല. ഇങ്ങനെ പോയാല്‍ ഈ മഴക്കാലത്ത് വീട് വീഴുംന്ന് തോന്നുണൂ''.


''അത്ര മോശാണോ അതിന്‍റെ അവസ്ഥ''.


''പ്രസിഡണ്ട് ഒന്ന് വന്ന് നോക്കിന്‍. അപ്പൊ അറിയാം എങ്ങനീണ്ട്ന്ന്''.


''കുഞ്ച്വോട്ടന്‍ ഇപ്പൊ എവടീണ്ട്''.


''ഞങ്ങടെ ബസ്സ് സ്റ്റോപ്പിലുണ്ട്. ആപ്പീസിലിക്ക് വരാന്‍ നില്‍ക്ക്വാണ്''.


''നിങ്ങള് അവടത്തന്നെ നിന്നോളിന്‍. ഇപ്പൊ ഞാന്‍ അവടേത്താം''. ഉങ്ങിന്‍റെ തണലില്‍ പ്രസിഡണ്ട് വരുന്നതും നോക്കിനിന്നു. തികച്ചും അഞ്ചുമിനുട്ട് എടുത്തില്ല. അതിനുമുമ്പ് പ്രസിഡണ്ടെത്തി.


''ഞാന്‍ ഓഫീസിലേക്ക് വരുണ വഴീല് കൂടെ പഠിച്ച ഒരാളെ കണ്ടു. പുള്ളി പട്ടാളക്കാരനാണ്. അയാളോട് വര്‍ത്തമാനം പറയുമ്പഴാ കുഞ്ച്വോട്ടന്‍ വിളിച്ചത്''ബൈക്ക് നിര്‍ത്തിയതും അയാള്‍ പറഞ്ഞു.


''എവിടേക്കെങ്കിലും പോയിട്ടുണ്ടോന്നറിയാന്‍ വിളിച്ചതാണ്''.


''ഇന്നും ബ്ലോക്കിലിക്ക് പോവാനുണ്ട്. നിങ്ങള് ബൈക്കില്‍ കേറിന്‍. വീടൊന്ന് നോക്കീട്ട് വരാം''.  ബുള്ളറ്റിന്‍റെ പുറകില്‍ കയറി.


''വീട് ഈ കോലത്തിലാവുന്നതുവരെ എന്താ മിണ്ടാണ്ടിരുന്നത്'' വീട് മുഴുവന്‍ കണ്ടതും പ്രസിഡണ്ട് പറഞ്ഞു.


''പിന്ന്യാവാം എന്നു വിചാരിച്ച് മടിച്ചിരുന്നു''.


''കുറെ അപേക്ഷ പരിഗണിക്കുന്നുണ്ട്. ഫണ്ടുണ്ട്. നിങ്ങളും തന്നോളിന്‍. കൂട്ടത്തില്‍ പാസ്സാക്കാം''.


''അപ്പൊ ശിവന്‍റെ കാര്യോ''.


''അത് പ്രത്യേകിച്ച് പറയണോ. പെട്ടെന്ന് തരിന്‍''.


''ഞാന്‍ കടലാസ്സുംകൊണ്ട് വരാം''. 


''എന്നാല്‍ ഞാന്‍ പോട്ടേ''അയാള്‍ ബൈക്കില്‍ കയറി.


''ബസ്സ് സ്റ്റോപ്പ് വരെ ഞാനൂണ്ട്''. ഉങ്ങിന്‍റെ ചുവട്ടിലിറങ്ങി. ഇനി എന്താ വേണ്ടത്. ഉണ്ണാനുള്ള സമയമായിട്ടില്ല. വേണമെങ്കില്‍ കള്ളുഷാപ്പിലേക്ക് പോവാം. കൂട്ടുകാര്‍ അവിടെയുണ്ടാവും. അവരോട് നാട്ടുപഞ്ചായത്ത് പറഞ്ഞോണ്ടിരിക്കാം. ഉണ്ണാറാവുമ്പോള്‍ ഹോട്ടലിലേക്ക് പോവാം.


റോഡിന്‍റെ മറുഭാഗത്തേക്ക് കടന്നു. പാഴ്ചെടികള്‍ വളര്‍ന്നുനില്‍ക്കുന്ന സ്ഥലത്തിലുള്ള ഒറ്റയടി പാതയിലൂടെ വയല്‍വരമ്പിലേക്കിറങ്ങി. നേരെ മുന്നില്‍ കള്ളുഷാപ്പ് കാണുന്നുണ്ട്. അടുത്തെത്തിയപ്പോള്‍ ആ കാഴ്ച കണ്ടു. മരച്ചുവട്ടിലിരുന്ന് ചങ്ങാതിമാര്‍ ചീട്ടു കളിക്കുകയാണ്. ഇന്ന് കാശുവെച്ച് ചീട്ട് കളിക്കില്ല എന്നുറച്ച് അങ്ങോട്ട് നടന്നു.


Comments

Popular posts from this blog

അദ്ധ്യായം 1-10

അദ്ധ്യായം 41-50

അദ്ധ്യായം 71-80